പാസ്പോർട്ട് സേവ കേന്ദ്രം സജ്ജം; ഉടൻ തുറക്കും
text_fieldsകോട്ടയം: കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താൽക്കാലികമായി നിർത്തിയ ജില്ലയിലെ പാസ്പോർട്ട് സേവ കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നു. ഓഫിസിനായി കണ്ടെത്തിയ കെട്ടിടത്തിൽ സജ്ജീകരണങ്ങൾ ഒരുക്കുന്ന ജോലികൾ അന്തിമഘട്ടത്തിലെത്തി.
ആവശ്യമായ ഉപകരണങ്ങൾ, അതിവേഗ ഇന്റർനെറ്റ്, കമ്പ്യൂട്ടറുകൾ, എ.സിയും എത്തുന്നവർക്ക് ഇരിപ്പടങ്ങളും തയാറായി. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത് ഒരാഴ്ചക്കുള്ളിൽ പൂർത്തീകരിച്ച് ഈ മാസാവസാനമോ ജനുവരി ആദ്യമോ പാസ്പോർട്ട് സേവ കേന്ദ്രം തുറക്കാനാണ് തീരുമാനം.
ഫെബ്രുവരി 16നാണ് നാഗമ്പടത്തെ പാസ്പോർട്ട് സേവ കേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് വിശദീകരിച്ചായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി. അപേക്ഷകർ ആലപ്പുഴ പാസ്പോർട്ട് സേവ കേന്ദ്രം, എറണാകുളം പാസ്പോർട്ട് സേവ കേന്ദ്രം, ആലുവ പാസ്പോർട്ട് സേവ കേന്ദ്രം എന്നിവയെ ആശ്രയിക്കണമെന്നും ഇവർ നിർദേശിച്ചു. ഇതിനിടെ, ജില്ലയിലെ ഓഫിസ് നിർത്തലാക്കുമെന്നും പ്രചാരണമുണ്ടായി. ഇതോടെ തോമസ് ചാഴികാടൻ എം.പി വിദേശകാര്യമന്ത്രിയെ നേരിൽ കാണുകയും ലോക്സഭയിൽ സബ്മിഷൻ അവതരിപ്പിക്കുകയും ചെയ്തു. ഇതിനൊടുവിൽ കേന്ദ്രം നിലനിർത്തുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഉറപ്പുനൽകി. ഇതിന്റെ തുടർച്ചയായി ടി.ബി റോഡിൽ റെസ്റ്റ് ഹൗസിന് സമീപം ഒലീവ് അപ്പാർട്ട്മെന്റിൽ കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തി. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലയിലായി 14,000 ചതുരശ്രയടിയിലാണ് പുതിയ ഓഫിസ്. ടാറ്റ കൺസൾട്ടൻസി സർവിസസിനാണ് പ്രവർത്തനസജ്ജമാക്കാനുള്ള ചുമതല.
ഒരാൾക്ക് 35 മിനിറ്റിനകം സേവനം പൂർത്തിയാക്കി മടങ്ങാനാകുംവിധമാണ് ക്രമീകരണം. അപേക്ഷകർക്ക് മൂന്ന് സെക്ഷനായാണ് സേവനം ഒരുക്കിയിട്ടുള്ളതെന്നും ഇവർ അറിയിച്ചു. ഒക്ടോബർ അവസാനം പ്രവർത്തനം തുടങ്ങുമെന്നായിരുന്നു അധികൃതർ വ്യക്തമാക്കിയിരുന്നതെങ്കിലും നീളുകയായിരുന്നു. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട അനുമതികൾ വൈകിയതായിരുന്നു കാരണം. വയറിങ് പൂർത്തിയാക്കി സുരക്ഷ പരിശോധനക്ക് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിനെ സമീപിച്ചതോടെ ചില പോരായ്മകൾ കണ്ടെത്തി. ഇത് പരിഹരിച്ചതോടെ കഴിഞ്ഞ ദിവസം ക്ലിയറൻസ് നൽകി. ഇതോടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലായത്. ഇതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന നടപടികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് ഓഫിസ് സന്ദർശിച്ചശേഷം തോമസ് ചാഴികാടൻ എം.പി പറഞ്ഞു. അവസാനഘട്ട പ്രവർത്തനം വിലയിരുത്താനായിരുന്നു എം.പിയുടെ സന്ദർശനം.
ക്രിസ്മസ്-പുതുവത്സര സമ്മാനമായി പാസ്പോർട്ട് സേവ കേന്ദ്രം വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ പറഞ്ഞു.
ഇതിനുള്ള പ്രവർത്തനം പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. അടുത്തയാഴ്ചയോടെ ജോലികൾ പൂർത്തിയായ വിവരം ടാറ്റ കൺസൾട്ടൻസി വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. മന്ത്രാലയം നിശ്ചയിക്കുന്ന ദിവസം കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.