പോപുലർ ഫിനാൻസ്; കോട്ടയത്ത് 30 പരാതികൾ; ഇതുവരെയുള്ള നഷ്ടം മൂന്ന് കോടി
text_fieldsകോട്ടയം: പോപുലർ ഫിനാൻസിനെതിരെ പരാതിയുമായി കോട്ടയത്ത് 30 നിക്ഷേപകർ. മണർകാട്, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ പരാതിക്കാർ. ഇവർക്കെല്ലാമായി മൂന്നുകോടി രൂപയാണ് നഷ്ടമായത്. അടുത്തദിവസങ്ങളിൽ കൂടുതൽ പരാതിക്കാരെത്തുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. ശനിയാഴ്ച പുതിയതായി എട്ട് പരാതികളാണ് ലഭിച്ചത്.
42.5 ലക്ഷം രൂപവരെ നഷ്ടമായവരുണ്ടെന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി.ജെ. ജോഫി പറഞ്ഞു. എല്ലാക്കേസുകളും ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തശേഷം കോന്നിയിലേക്ക് കൈമാറാനാണ് പൊലീസിെൻറ തീരുമാനം.
പോപുലർ ഫിനാൻസ് തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് ചങ്ങനാശ്ശേരിയിലായിരുന്നു. ഇതിനു ശേഷം പോപുലർ ഫിനാൻസ് ഉടമകൾ മുങ്ങിയതോടെ കൂടുതൽ പരാതി ഉയർന്നു. ഇതോടെ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി വി.ജെ ജോഫിയെ ജില്ലയിൽ ലഭിക്കുന്ന പരാതികളെല്ലാം ക്രോഡീകരിച്ച് കോന്നിയിലേക്ക് അയക്കാൻ ജില്ല പൊലീസ് മേധാവി ജി.ജയദേവ് ചുമതലപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസങ്ങളിലും ലഭിക്കുന്ന പരാതികളെല്ലാം ശേഖരിച്ചാകും കോന്നി പൊലീസിന് കൈമാറുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.