പി.എസ്.സി ഓൺലൈൻ പരീക്ഷാകേന്ദ്രം തുറന്നു
text_fieldsപി.എസ്.സി. കോട്ടയം ജില്ല ഓഫിസിലെ ഓൺലൈൻ പരീക്ഷാകേന്ദ്രം
കോട്ടയം: പി.എസ്.സി കോട്ടയം ജില്ല ഓഫിസിൽ 50 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്‍റെ പ്രവർത്തനോദ്ഘാടനം ചെയർമാൻ ഡോ.എം. ആർ. ബൈജു നിർവഹിച്ചു.ഇന്ത്യയിലെ മറ്റു പബ്ലിക് സർവിസ് കമീഷനുകൾ കേരള പി.എസ്.സിയെ മികച്ച മാതൃകയായാണ് കാണുന്നതെന്നും ഇതിനുദാഹരണമാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പി.എസ്.സി നേരിട്ടു നടത്തുന്ന ഓൺലൈൻ പരീക്ഷകളെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പുതിയ പരീക്ഷാകേന്ദ്രത്തിൽ ആദ്യ ഓൺലൈൻ പരീക്ഷ നടത്തും. സെന്‍റർ കൂടുതൽ വിപുലീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
പുതിയ പരീക്ഷാകേന്ദ്രത്തിൽ 165 പേർക്ക് ഓൺലൈൻ പരീക്ഷ എഴുതാൻ സാധിക്കും. സംസ്ഥാനത്തെ എട്ടാമത്തെ ഓൺലൈൻ പരീക്ഷ കേന്ദ്രമാണ് കോട്ടയത്ത് ആരംഭിച്ചത്. 49,99,600 രൂപ ചെലവിട്ട് പൊതുമരാമത്ത് വിഭാഗമാണ് പരീക്ഷാകേന്ദ്രത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. ഇതോടെ സംസ്ഥാനത്ത് മൊത്തം 1700 ഉദ്യോഗാർഥികൾക്ക് ഒരേ സമയം പി.എസ്.സി. പരീക്ഷ ഓൺലൈനായി എഴുതാൻ സാധിക്കും.
ഇത്തരത്തിൽ രണ്ട് ഷിഫ്റ്റുകളിലായി ഒരു ദിവസം 3400 മുതൽ 3500 പേർക്ക് വരെ ഓൺലൈൻ പരീക്ഷ പി.എസ്.സി. സെന്‍ററുകളിൽ മാത്രം എഴുതാൻ സൗകര്യമുണ്ടാവും. പരീക്ഷകൾ 50 ശതമാനവും ഓൺലൈനായി നടത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ചെയർമാൻ പറഞ്ഞു.
കമീഷനംഗം ഡോ. കെ.പി. സജിലാൽ അധ്യക്ഷത വഹിച്ചു. കമീഷൻ അംഗങ്ങളായ സി. സുരേശൻ, ബോണി കുര്യാക്കോസ്, പി.എസ്.സി. സെക്രട്ടറി സാജു ജോർജ്, പി.എസ്.സി. കോട്ടയം ജില്ല ഓഫിസർ കെ.ആർ. മനോജ് കുമാർ പിള്ള, പി.ഡബ്ല്യൂ.ഡി. അസി.എൻജിനീയർ മായാ കെ. നായർ എന്നിവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.