ശബരി റെയിൽപാത: ആകാശ സർവേക്ക് ടെൻഡർ വിളിച്ചു
text_fieldsനിർദിഷ്ട ശബരി റെയിൽപാതയുടെ രൂപരേഖ
കോട്ടയം: മലയോര മേഖലയുടെ സമഗ്രവികസനത്തിനുതകുന്ന ശബരി റെയിൽപാത നിർമാണത്തിെൻറ ഭാഗമായി എരുമേലി ഭാഗത്ത് ലിഡാർ സർവേ നടത്താൻ കേരള റെയിൽവേ ഡെവലപ്മെൻറ് ബോർഡ് (കെ-റെയിൽ) ടെൻഡർ വിളിച്ചു. എസ്റ്റിമേറ്റ് പുതുക്കുന്നതിെൻറ ഭാഗമായാണ് ആകാശ സർവേ നടത്തുന്നത്. 1998ലാണ് പദ്ധതിക്ക് ഇന്ത്യൻ റെയിൽവേയുടെ അംഗീകാരം ലഭിച്ചത്. 2005ൽ പ്രതീക്ഷിച്ചിരുന്ന പദ്ധതിച്ചെലവ് 550 കോടിയായിരുന്നു. 2011ൽ ഇത് 1566 കോടിയായി പുതുക്കി. 2017ലെ എസ്റ്റിമേറ്റനുസരിച്ച് 2815 കോടിയാണ് ചെലവ്.
രണ്ടുപതിറ്റാണ്ടിനുശേഷമാണ് അനിശ്ചിതത്വത്തിലായ ശബരിപാതക്ക് ജീവൻവെക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 470.77 ഹെക്ടർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. ഈ ജില്ലകളുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന പദ്ധതിയാണിത്. ശബരിമലയിലെത്തുന്ന വിശ്വസികൾക്ക് ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്രസംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. 115 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം.
കാലടി റെയിൽവേസ്റ്റേഷൻ മുതൽ അങ്കമാലി വരെയുള്ള എട്ടുകിലോമീറ്റർ ദൂരം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. കോട്ടയത്ത് പാതക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടില്ല. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പദ്ധതികളിലുൾപ്പെടുത്തിയായിരുന്നു പാതയുെട പ്രവൃത്തികൾ നടന്നിരുന്നത്. അങ്കമാലി-ശബരിപാത പൂർത്തിയായാൽ റാന്നി-പത്തനംതിട്ട വഴി കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ്നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്.
പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് 2015ൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. ആദ്യം റെയില്‍േവയുടെ പൂര്‍ണ മുതല്‍മുടക്കിലാണ് നിര്‍മാണം തീരുമാനിച്ചിരുന്നതെങ്കിലും ഇടക്കുവെച്ച് പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, കേന്ദ്രംതന്നെ ചെലവ് വഹിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പദ്ധതി മുടങ്ങി. ചെലവിെൻറ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറാകണമെന്ന നിലപാടില്‍ റെയിൽവേ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിെൻറ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കിഫ്ബി മുഖേനയാണ് പണം ലഭ്യമാക്കുക.
പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയംതന്നെയാണ് നിര്വഹിക്കേണ്ടതെങ്കിലും പദ്ധതി ഏറ്റെടുക്കാൻ കെ-റെയിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ തൊടുപുഴ, കരിങ്കുന്നം, കോട്ടയത്ത് രാമപുരം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് സ്റ്റേഷനുകൾ. പാത വരുന്നതോടെ റെയിൽവേ ലൈനില്ലാത്ത ഇടുക്കിയിലേക്കും പാതയെത്തും. രണ്ട് സ്റ്റേഷനുകൾ ഇടുക്കിയിലുണ്ടാകും. മാത്രമല്ല ജില്ലയുടെ വിനോദസഞ്ചാരേമഖലക്കും പാത സഹായകരമാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.