ഭൂഗർഭപാത നിർമാണം; അടച്ചിട്ടിരുന്ന മെഡിക്കൽ കോളജ്- അതിരമ്പുഴ റോഡ് തുറന്നു
text_fieldsഗാന്ധിനഗർ(കോട്ടയം): ഭൂഗര്‍ഭപാത നിര്‍മാണത്തോടനുബന്ധിച്ച് അടച്ചിട്ടിരുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുന്നിലെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തിൽ ഭൂഗര്‍ഭപാതയുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയ ശേഷമാണ് ചുങ്കം-മെഡിക്കൽ കോളജ്-അതിരമ്പുഴ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അടിപ്പാതയുടെ കോണ്‍ക്രീറ്റിങ്ങുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂര്‍ത്തിയായതിനെ തുടർന്നാണ് ഗതാഗതത്തിനായി റോഡ് തുറന്നത്. ഭൂഗര്‍ഭപാതയുടെ ഇരുവശവും നികത്തി മുകളില്‍ സോളിങ് നടത്തി ഉറപ്പിച്ച ശേഷമാണ് റോഡ് തുറന്നത്. മഴ മാറിയശേഷം ടാറിങ് നടത്തും. റോഡ് അടച്ചതിനെ തുടര്‍ന്ന് ബസ് സ്റ്റാൻഡ് വഴിയാണ് വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നത്.
ഭൂഗര്‍ഭപാത ഓണത്തിന് തുറന്നുകൊടുക്കുമെന്ന് സന്ദർശനത്തിനുശേഷം മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ പ്രയാസ്സപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഭൂഗർഭ പാത നിർമിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.
1.30 കോടി രൂപ ചെലവിൽ 18.57 മീറ്റര്‍ നീളത്തിലും അഞ്ച് മീറ്റര്‍ വീതിയിലും മൂന്നര മീറ്റര്‍ ഉയരത്തിലും നിർമിക്കുന്ന ഭൂഗര്ഭപാതയില് ടൈലുകള്‍ പാകൽ, വൈദ്യുതീകരണം, പെയിൻറിങ, സീലിങ് തുടങ്ങിയ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഭൂഗര്ഭപാതയില് വീല്‍ചെയറുകളില്‍ രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ട സജ്ജീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് രാജൻ, ഡി.സി.എച്ച് വൈസ് പ്രസിഡൻറ് കെ. എന്‍. വേണുഗോപാൽ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.