കല്ലായിപ്പുഴ ആഴം കൂട്ടാൻ 12 കോടിയുടെ പദ്ധതിക്ക് അനുമതി
text_fieldsകല്ലായിപ്പുഴ
കോഴിക്കോട്: കല്ലായിപ്പുഴയുടെ ആഴം കൂട്ടുന്നതിന് 12 കോടി രൂപയുടെ ടെൻഡറിന് സർക്കാർ അനുമതിയായി. പുഴ നവീകരണത്തിന് അനുമതി നൽകി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഉത്തരവിറക്കിയത്. പുഴയുടെ കടുപ്പിനി മുതൽ കോതി വരെയുള്ള 4.2 കിലോമീറ്റര്‍ ദൂരത്തില്‍ അടിഞ്ഞുകൂടിയ എക്കല്‍, ചളി, മരത്തടികള്‍, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്തു സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് അഹമ്മദ് ദേവർ കോവിൽ എം.എൽ.എ അറിയിച്ചു. കോഴിക്കോട് നഗരത്തിലൂടെ ഒഴുകി കോതിയിലാണ് കല്ലായി പുഴ അറബിക്കടലുമായി ചേരുന്നത്.
പുഴയുടെ ആഴം കൂട്ടുന്നതോടെ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് ഒരുപരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011 മുതല്‍ ഇതിനായി പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. എം.എൽ.എയും കോർപറേഷനും നടത്തിയ ഇടപെടലിനൊടുവിലാണ് സർക്കാർ നടപടി.
മുന്‍കാലത്ത് വലിയ വെള്ളപ്പൊക്കമുണ്ടായ സമയത്തുപോലും കല്ലായിപ്പുഴ അഴിമുഖത്തു വെള്ളം കുത്തിയൊലിച്ചു കടലിനോടു ചേര്‍ന്നിരുന്നു. അതുകാരണം വെള്ളപ്പൊക്ക സമയത്തും മണിക്കൂറുകള്‍ കൊണ്ടു ജലനിരപ്പു താഴുമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ദിവസങ്ങള്‍ എടുത്താലും വെള്ളം ഒഴുകിത്തീരാത്ത അവസ്ഥയാണ്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഒഴുക്കുതന്നെ തടസ്സപ്പെടുന്ന അവസ്ഥയിലാണ് കല്ലായിപ്പുഴ. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടത്തുന്ന സംരക്ഷണ പ്രവൃത്തിയിലൂടെ പുഴയെ വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അനുമതിയായത് കോർപറേഷൻ 5.07 കോടികൂടി നൽകിയശേഷം
കല്ലായിപ്പുഴ നവീകരണത്തിന് 5,07,70446 രൂപ കൂടി, പ്രവൃത്തിയുടെ ചുമതലയുള്ള ഇറിഗേഷൻ വകുപ്പിന് കൈമാറാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. കോർപറേഷൻ നേരത്തേ കൈമാറിയ 7,90,00,000 രൂപക്ക് പുറമെയാണിത്. കല്ലായിപ്പുഴയിലെ മണ്ണും കല്ലും നീക്കാനുള്ള കരാറിന് അധികമായി വേണ്ട തുകക്കുള്ള ടെൻഡർ എക്സസ് സർക്കാർ അംഗീകരിക്കണമെങ്കിൽ അധിക തുക കൂടി ലഭ്യമാക്കണമെന്ന് കാണിച്ച് ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചതിനെ തുടർന്നാണ് നടപടി.
ഉടൻ പണി തുടങ്ങണം -യു.ഡി.എഫ്
കോഴിക്കോട്: കല്ലായിപ്പുഴ നവീകരണ പദ്ധതിക്ക് സർക്കാറിന്റെ അനുമതി ലഭിച്ചതിനെ യു.ഡി.എഫ് സ്വാഗതം ചെയ്തു. പദ്ധതി അനന്തമായി നീളുന്നതിനെതിരെ യു.ഡി.എഫ് കോർപറേഷൻ കൗൺസിലർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തിയിരുന്നു. കല്ലായി പുഴക്ക് സമീപവും സത്യഗ്രഹം നടത്തി. ആറാം തവണയാണ് ടെൻഡർ സ്വീകരിക്കുന്നത്. ഉടൻ പണി തുടങ്ങണമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.