Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right140 ബഹുനില...

140 ബഹുനില കെട്ടിടങ്ങൾക്ക് മതിയായ അഗ്നിസുരക്ഷ സംവിധാനങ്ങളില്ല

text_fields
bookmark_border
140 ബഹുനില കെട്ടിടങ്ങൾക്ക് മതിയായ അഗ്നിസുരക്ഷ സംവിധാനങ്ങളില്ല
cancel
Listen to this Article

കോഴിക്കോട്: ജില്ലയിലെ 140 ബഹുനില കെട്ടിടങ്ങൾക്ക് മതിയായ അഗ്നിസുരക്ഷ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തി. ഇവയിൽ 107 കെട്ടിടങ്ങൾ നഗരപരിധിയിലും 33 എണ്ണം റൂറൽ മേഖലയിലുമാണ്.

നിർമാണ സമയത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നമ്പറടക്കം ലഭിക്കാൻ സ്ഥാപിച്ച സുരക്ഷ സംവിധാനങ്ങൾ പല കെട്ടിടത്തിലുമുണ്ടെങ്കിലും ഇവ പുതുക്കിയിട്ടില്ല. മതിയായ അറ്റകുറ്റപ്പണി നടത്തി വർഷാവർഷം അഗ്നി സുരക്ഷ സേനയുടെ നിരാക്ഷേപ പത്രം (എൻ.ഒ.സി) ഉൾപ്പെടെ വാങ്ങണമെന്ന നിബന്ധനയാണ് പാലിക്കാത്തത്. പരിശോധന നടത്തിയ ചില കെട്ടിടങ്ങളിൽ ഫയർ ഹൈഡ്രന്‍റുകളടക്കം പ്രവർത്തന രഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അടിക്കടി തീപിടിത്തങ്ങളുണ്ടായതോടെ ജനുവരിയിൽ വിളിച്ചുചേർത്ത ജില്ല ദുരന്ത നിവാരണ സമിതി യോഗത്തിൽ ജില്ലയിലെ കെട്ടിടങ്ങളുടെ ഫയർ ഓഡിറ്റ് നടത്താൻ ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നിർദേശിക്കുകയായിരുന്നു. തുടർന്ന് ജില്ല ഫയർ ഓഫിസർ മൂസ വടക്കേത്തിലി‍െൻറ നേതൃത്വത്തിലാണ് പരിശോധന പൂർത്തിയാക്കിയത്.

ഉയരത്തി‍െൻറ അടിസ്ഥാനത്തിൽ കെട്ടിടങ്ങളെ 16 -24, 24 -40, 40 -60, 60 മീറ്ററിന് മുകളിൽ എന്നിങ്ങനെ നാല് കാറ്റഗറിയായി തിരിച്ചായിരുന്നു പരിശോധന. നഗരപരിധിയിൽ കോഴിക്കോട് ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നീ അഗ്നി രക്ഷ സ്റ്റേഷനുകളുടെ പരിധിയിലായി 250 കെട്ടിടങ്ങളാണ് പരിശോധിച്ചത്. ഇവയിൽ 107 കെട്ടിടങ്ങളാണ് അഗ്നിസുരക്ഷ സംവിധാനങ്ങൾ പുതുക്കിയില്ലെന്ന് കണ്ടെത്തിയത്. ഈ കെട്ടിടങ്ങളിൽ മൂന്നെണ്ണം 60 മീറ്ററിന് മുകളിൽ ഉയരമുള്ളവയാണ്. 37 എണ്ണം 16 മീറ്ററിനും 46 എണ്ണം 24 മീറ്ററിനും 21 എണ്ണം 40 മീറ്ററിനും മുകളിൽ ഉയരമുള്ളവയാണ്.

സിറ്റി പരിധിക്ക് പുറത്ത് മുക്കം, വടകര, കൊയിലാണ്ടി, പേരാമ്പ്ര അഗ്നിരക്ഷ സേന ഓഫിസ് പരിധിയിൽ 33 കെട്ടിടങ്ങളുടെ അഗ്നി സുരക്ഷ സംവിധാനവും പുതുക്കിയിട്ടില്ല.

ഫ്ലാറ്റുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഫയർ ഹൈഡ്രന്‍റുകൾ പ്രവർത്തിക്കുന്നില്ലെന്നതിനുപുറമെ, അഗ്നിരക്ഷ സേനയുടെ വാഹനത്തിന് പെട്ടെന്ന് കെട്ടിത്തി‍െൻറ മുറ്റംവരെ എത്താൻ കഴിയണമെന്നതടക്കമുള്ള നിബന്ധനകളും പലയിടത്തും പാലിക്കപ്പെടുന്നില്ല. ഇതെല്ലാം ചെറിയ തീപിടിത്തംപോലും വലിയ ദുരന്തത്തിന് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കെട്ടിടത്തി‍െൻറ പുറംഭാഗത്തുകൂടിയുള്ള കോണിപ്പടികളിൽ (ഫയർ എക്സിറ്റ്) തടസ്സങ്ങളടക്കമുള്ള നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അഗ്നിസുരക്ഷ സംവിധാനം പൂർണ പരാജയമായ ചില കെട്ടിടങ്ങളുടെ വിവരങ്ങളടക്കമുള്ള വിശദ റിപ്പോർട്ട് ജില്ല കലക്ടറുടെ പരിഗണനയിലാണുള്ളത് എന്നാണ് വിവരം. കലക്ടറാണ് വിഷയത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടത്. വർഷങ്ങൾക്കുമുമ്പ് സമാന രീതിയിൽ കെട്ടിടങ്ങളുടെ ഫയർ ഓഡിറ്റ് നടത്തി പട്ടിക തയാറാക്കിയിരുന്നുവെങ്കിലും തുടർ നടപടി സ്വീകരിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firesafty
News Summary - 140 multi-storey buildings do not have adequate fire protection systems
Next Story