അദാലത്തിൽ 321 കേസ് തീർന്നു: 6.55 കോടി നഷ്ടപരിഹാരം നൽകും
text_fieldsകോഴിക്കോട്: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ മെഗാ അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളുമായി 321 കേസുകൾ തീർപ്പായി. മൊത്തം 6,55,56,900 രൂപ വിവിധ കേസുകളിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവിസസ് അതോറിറ്റിയുടെയും നിർദേശപ്രകാരമാണ് അദാലത് നടത്തിയത്. 1371 കേസുകൾ പരിഗണനക്ക് വന്നു.
ജില്ല കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹനാപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു.
ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല ജഡ്ജി എസ്. മുരളി കൃഷ്ണയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി ടി. ആൻസി, കോഴിക്കോട് താലൂക്ക് സർവിസസ് കമ്മിറ്റി ചെയർമാനും ഫസ്റ്റ് അഡീഷനൽ ജില്ല ജഡ്ജിയുമായ എൻ.ആർ. കൃഷ്ണകുമാർ, വടകര താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും എം.എ.സി.ടി ജഡ്ജിയുമായ പി. പ്രദീപ്, കൊയിലാണ്ടി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും സ്പെഷൽ ജഡ്ജിയുമായ കെ. നൗഷാദലി എന്നിവർ അദാലത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജുഡീഷ്യൽ ഓഫിസർമാരായ ലീന റഷീദ്, സിവിൽ ജഡ്ജി ജോമി അനു ഐസക്, വടകര സബ് ജഡ്ജി ജോജി തോമസ്, വടകര മുൻസിഫ് ടി. ഐശ്വര്യ, കൊയിലാണ്ടി മുൻസിഫ് രവീണ നാസ് എന്നിവരാണ് പരാതികളിൽ തീർപ്പു കൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.