'മകൾക്ക് നീതി ലഭ്യമാക്കിയിരുന്നെങ്കിൽ അവൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു'; അലീന കെടുകാര്യസ്ഥതയുടെ ഇരയെന്ന് പിതാവ് ബെന്നി
text_fieldsകട്ടിപ്പാറ (കോഴിക്കോട്): അധ്യാപികയായി വർഷങ്ങളോളം ജോലി ചെയ്തിട്ടും നിയമനാംഗീകാരം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കട്ടിപ്പാറ സ്വദേശി അലീന ബെന്നിക്ക് ഇപ്പോൾ നിയമനാംഗീകാരം ലഭിച്ചതിൽ സന്തോഷമില്ലെന്നും കെടുകാര്യസ്ഥതയുടെ ഇരയാണ് മകളെന്നും പിതാവ് വളവ നാനിക്കൽ ബെന്നി. അലീനയുടെ പിതാവെന്ന നിലയിൽ ഏറെ വേട്ടയാടപ്പെട്ടു.
രൂപതയും സർക്കാർ ഏജൻസികളും മകൾക്ക് നീതി ലഭ്യമാക്കിയിരുന്നെങ്കിൽ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. അവസാനം മകൾ ജോലി ചെയ്ത ഒരു വർഷത്തെ വേതനം ലഭിക്കുകയാണെങ്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തും. അങ്ങനെയെങ്കിലും മകളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും ബെന്നി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ ദുരൂഹത നിറഞ്ഞതാണ്. ആരുടെയൊക്കെയോ മുഖം രക്ഷിക്കാനാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. ആരും മകളുടെ നിയമനാംഗീകാരത്തിന്റെ കാര്യം പറഞ്ഞ് വിളിച്ചില്ലെന്നും മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും ബെന്നി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.