ആവിക്കൽ പ്ലാന്റ് കരാറിന് അന്ത്യം
text_fieldsകോഴിക്കോട്: ജനങ്ങളുടെ എതിർപ്പും കേസും കാരണം നടപ്പാക്കാനാവാതെ നീളുന്നതിനാൽ ആവിക്കൽ മലിനജല സംസ്കരണ പ്ലാന്റ് പണിക്ക് നിലവിലുള്ള കരാർ അവസാനിപ്പിച്ച് ഡെപ്പോസിറ്റ് തുക തിരികെ നൽകാനും ആവിക്കൽ തോട് പ്ലാന്റിന് കൊണ്ടിട്ട പൈപ്പുകൾ സരോവരം പ്ലാന്റിനായി മാറ്റാനും മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.
കോതി, ആവിക്കൽ സംസ്കരണ പ്ലാന്റുകൾ ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടുപോവുമെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് ചർച്ചക്കിടെ അറിയിച്ചു.
പ്ലാന്റ് നടപ്പാക്കാതിരിക്കാൻ സമരം നടത്തിയത് എസ്.ഡി.പി.ഐ പോലുള്ള മുസ്ലിം മത തീവ്രവാദ സംഘടനകളായിരുന്നുവെന്നും അതിനെ കോൺഗ്രസും ലീഗും ആളിക്കത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഫണ്ടുപയോഗിച്ചുള്ള പദ്ധതിക്കെതിരെ എം.പിയും എതിരുനിന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. പ്ലാന്റ് പണിയുന്നതിനുമുമ്പേ പൈപ്പിടൽ വേണ്ടെന്ന നിലപാട് കാരണമാണ് തൽക്കാലത്തേക്ക് മാറ്റുന്നത്.
കേന്ദ്ര സർക്കാറിന്റെ പദ്ധതി തീവ്രവാദികളെ ഭയന്ന് മാറ്റിവെച്ചെന്ന് ആരോപിച്ച് ബി.ജെ.പിയിലെ ടി. റനീഷാണ് ചർച്ചക്ക് തുടക്കമിട്ടത്. ജനഹിതമനുകൂലമല്ലാതെ പ്ലാന്റ് സ്ഥാപിക്കാനാവില്ലെന്ന യു.ഡി.എഫ് നിലപാടിന്റെ വിജയമാണ് കരാർ റദ്ദാക്കേണ്ടിവന്നതെന്നും പ്ലാന്റ് പണിയിൽനിന്ന് പിന്മാറണമെന്നും കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫും നിലപാടെടുത്തു. കോതി, ആവിക്കൽ പദ്ധതികൾ അമൃത് രണ്ടാം ഘട്ടത്തിലേക്ക് നേരത്തേ മാറ്റിയിരുന്നു.
സോണ്ടയുമായുള്ളഞെളിയൻപറമ്പ് കരാർ റദ്ദാക്കാൻ തീരുമാനം
ഞെളിയൻപറമ്പിൽ മാലിന്യത്തിൽനിന്ന് വൈദ്യുതിയുണ്ടാക്കാൻ സോണ്ട കമ്പനിയുമായുള്ള കരാറിൽനിന്ന് പിൻവാങ്ങാൻ കൗൺസിൽ തീരുമാനിച്ചു. കമ്പനിയുമായുള്ള ഞെളിയൻപറമ്പിലെ ബയോ മൈനിങ് പ്രവൃത്തിയും കാപ്പിങ്ങും സംബന്ധിച്ച കരാറും റദ്ദാക്കും. കരാർ റദ്ദാക്കണമെന്ന ഞെളിയൻപറമ്പ് ടെക്നിക്കൽ കമ്മിറ്റി, മരാമത്ത് സ്ഥിരം സമിതി എന്നിവയുടെ നിർദേശപ്രകാരമാണ് നടപടി. പല തവണ കാലാവധി നീട്ടിക്കൊടുത്തിട്ടും പൂർത്തിയാക്കാത്തതിനാലും 2023 മേയ് 17നുശേഷം പണിയിൽ കാര്യമായ പുരോഗതിയില്ലാത്തതിനാലുമാണ് കഴിഞ്ഞ മാസം 17ന് ചേർന്ന ടെക്നിക്കൽ കമ്മിറ്റി കരാർ റദ്ദാക്കാൻ ശിപാർശ ചെയ്തത്.
ഇതുപ്രകാരം കമ്പനിക്ക് നോട്ടീസ് നൽകും. സോണ്ടക്ക് 23 ലക്ഷം ബയോമൈനിങ്ങിനും ജി.എസ്.ടിയായി 27 ലക്ഷവും കൊടുത്തതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കമ്പനിയിൽനിന്ന് ഡെപ്പോസിറ്റ് കണ്ടുകെട്ടണമെന്നും കെ.സി. ശോഭിത ആവശ്യപ്പെട്ടു. എന്നാൽ, കരാറിലേർപ്പെട്ടുകഴിഞ്ഞ സ്ഥിതിക്ക് അവരെക്കൊണ്ടുതന്നെ പണി നടത്തിക്കാൻ ശ്രമിക്കുക മാത്രമാണുണ്ടായതെന്നും ഒരവസരത്തിലും കമ്പനിയെ പിന്തുണച്ചിട്ടില്ലെന്നും ഡെപ്യൂട്ടി മേയറും മേയറും പറഞ്ഞു.
ആറിനുശേഷം കൗൺസിൽ നടത്തരുതെന്ന നിർദേശമുള്ളതിനാൽ സമയത്തിനകം അജണ്ട തീർക്കാനായി ലീഗ് പാർട്ടി നേതാവ് കെ. മൊയ്തീൻ കോയയടക്കമുള്ളവരെ സംസാരിക്കാനനുവദിക്കാതെ വോട്ടിനിട്ട് പാസാക്കുകയായിരുന്നു. സംസാരിക്കാനനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.
വെൽനെസ് സെന്ററിന് കേന്ദ്രം നൽകിയത് 12.71 കോടി
കോർപറേഷനിൽ 24 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾക്കായി 12.71 കോടി രൂപ കേന്ദ്രം നൽകിയതായി ബി.ജെ.പിയുടെ ടി. റനീഷിന്റെ ചോദ്യത്തിന് മേയർ മറുപടി നൽകി. ഇതിൽ 90.57 ലക്ഷം രൂപ ചെലവിൽ ആറെണ്ണം തുടങ്ങിയിട്ടുണ്ട്. ഞെളിയൻപറമ്പിൽ മാലിന്യസംസ്കരണത്തിനുള്ള കോർപറേഷൻ ഭൂമി ഒടുവിൽ അളന്നത് 2018 ഡിസംബർ 31നാണ്. 17 ഏക്കർ 48.5 സെന്റാണ് ആകെ സ്ഥലമുള്ളതെന്നും യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മേയർ മറുപടി നൽകി.
കെ. സ്മാർട്ട് പദ്ധതി നടപ്പാക്കുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുംവരെ ബദൽ സംവിധാനം വേണമെന്ന ബി.ജെ.പിയിലെ അനുരാധ തായാട്ടിന്റെയും കരാറുകാർക്ക് പണം ലഭിക്കാതെയുള്ള സ്തംഭനത്തിനെതിരെ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയും കൊണ്ടുവന്ന അടിയന്തര പ്രമേയങ്ങൾക്ക് മേയർ അനുമതി നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി.
കാളൂർ റോഡ് ഫുഡ് ഹബ്ബാക്കി മാറ്റും
ദിവസേനയെന്നോണം ഭക്ഷണശാലകളും വലിയ ഹോട്ടലുകളുടെ ഔട്ട്ലറ്റുകളും ഉയരുന്ന കാളൂർ റോഡ് ഫുഡ് ഹബ്ബായും ഫുഡ് സ്ട്രീറ്റായും പ്രഖ്യാപിക്കുന്ന കാര്യം കോർപറേഷൻ പരിഗണിക്കുമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.
ബീച്ചിൽ ഫുഡ്സ്ട്രീറ്റിന് തീരുമാനമായതാണ്. എൻ.സി. മോയിൻകുട്ടിയാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. മൊഫ്യൂസിൽ സ്റ്റാൻഡിന് ചുറ്റുമുള്ള അഞ്ചു മരങ്ങളുടെ കൊമ്പുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ കെ.ടി. സുഷാജ് ശ്രദ്ധക്ഷണിച്ചു. വ്യക്തമായ നിയമലംഘനം നടന്നതായും നടപടിയെടുക്കണമെന്നും കൗൺസിൽ തീരുമാനിച്ചു.
റെയിൽവേ വഴികൾ കൊട്ടിയടക്കുന്നതിൽ എം. ബിജുലാൽ ശ്രദ്ധക്ഷണിച്ചു. റെയിൽവേ മന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്താൻ കൗൺസിൽ തീരുമാനിച്ചു. കല്ലായിപ്പുഴ നവീകരണം 13 കൊല്ലം കഴിഞ്ഞിട്ടും തുടങ്ങാത്തതിനെപ്പറ്റി കെ. മൊയ്തീൻ കോയ ശ്രദ്ധക്ഷണിച്ചു. വി.കെ. മോഹൻദാസ്, ടി. റനീഷ്, എൻ. ജയഷീല, കെ.പി. രാജേഷ് കുമാർ, ടി.കെ. ചന്ദ്രൻ, എം.സി. സുധാമണി തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.