ബീച്ചിലെ കാത്ത് ലാബ് മുടക്കം; വിശദ അന്വേഷണത്തിന് പ്രത്യേക സമിതി
text_fieldsകോഴിക്കോട്: ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തനം ഏഴ് മാസത്തോളമായി മുടങ്ങിയത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി പ്രത്യേക സമിതിയെ നിയോഗിച്ചു. ബുധനാഴ്ച ചേർന്ന യോഗത്തിലാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വിതരണക്കാർ സ്റ്റൻഡ് വിതരണം നിർത്തിയത് കാരണം കാത്ത് ലാബിൽ ആഞ്ചിയോ പ്ലാസ്റ്റിയും ആഞ്ചിയോഗ്രാമും മുടങ്ങിയത് ചർച്ചയായത്.
കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികൾക്കും കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള പണം ലഭിക്കാനുണ്ടെന്നും എന്നാൽ, കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മാത്രമാണ് കാത്ത് ലാബ് പ്രവർത്തനം പൂർണമായും നിർത്തിവെച്ചതെന്നും ആരോഗ്യ മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. എന്തുകൊണ്ടാണ് ഈ സാഹചര്യം എന്നത് അന്വേഷിക്കുന്നതിന് നാഷനൽ ഹെൽത്ത് മിഷനൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. ബീച്ച് ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ അടക്കമുള്ള പദ്ധതികളും യോഗത്തിൽ ചർച്ചയായി. ആരോഗ്യ മന്ത്രി, വകുപ്പ് സെക്രട്ടറി, ഡി.എം.ഒ, എൻ.എച്ച്.എം ഡി.പി.എം തുടങ്ങിയവരും പങ്കെടുത്ത യോഗത്തിൽ ബീച്ച് ആശുപത്രി സൂപ്രണ്ട് ഓൺലൈനായും പങ്കെടുത്തിരുന്നു.
കാത്ത് ലാബിലേക്ക് ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി എന്നിവ ചെയ്യുന്നതിന് സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും നൽകിയ ഇനത്തിൽ വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക അനുവദിക്കാത്തിനാൽ അവർ വിതരണം നിർത്തിവെച്ചതാണ് ശസ്ത്രക്രിയ മുടങ്ങാൻ കാരണം. മൂന്ന് കോടിയോളം കുടിശ്ശികയായതോടെ കഴിഞ്ഞ ഏപ്രിൽ ഒന്നുമുതലാണ് വിതരണക്കാർ സ്റ്റന്റ് അനുബന്ധ ഉപകരണങ്ങളുടെ വിതരണം നിർത്തിയത്. പിന്നീട് ഉണ്ടായിരുന്ന സ്റ്റോക്ക് ഉപയോഗിച്ച് മാസത്തിൽ ഒന്നോ രണ്ടോ ആൻജിയോ ഗ്രാം നടത്തി കാത്ത് ലാബ് പ്രവർത്തിക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു അധികൃതർ. എന്നാൽ, രണ്ടുമാസത്തിനകം അതും നിലച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഹൃദ്രോഗ ചികിത്സ നടത്തിയ വകയിൽ സർക്കാറിൽനിന്ന് തുക ലഭിക്കാത്തതിനാലാണ് വിതരണക്കാർക്ക് തുക മുടങ്ങാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഇവിടെ കാത്ത് ലാബിന്റെ കണക്കുകൾ നോക്കാൻ ഒരാൾ ഉണ്ടെങ്കിലും കാത്ത് ലാബിന്റെ ഫണ്ട് വിനിയോഗത്തിൽ പ്രത്യേകം അക്കൗണ്ടില്ല. അതിനാൽ ഇൻഷുറൻസിലല്ലാതെ പണമടച്ച് ഒരാൾ ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി ചെയ്താലും ആശുപത്രിയുടെ പൊതുവായ അക്കൗണ്ടിലേക്കാണ് ഈ തുക പോകുന്നത്. ഇതിനുപകരം കാത്ത് ലാബിന് സ്വന്തമായി അക്കൗണ്ടു വേണമെന്ന ആവശ്യം ആശുപത്രി അധികൃതർ ഇതുവരെ നടപ്പാക്കിയിട്ടില്ല. ലാബ് പ്രവർത്തനം പുനരാരംഭിക്കാൻ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.