കെട്ടിട നിർമാണത്തിന് നടപടിയായില്ല; ബീച്ച് ഫയർസ്റ്റേഷൻ ടാർപോളിൻ ഷീറ്റിനടിയിൽ
text_fieldsതാൽക്കാലിക ഷെഡിലെ ബീച്ച് ഫയർ സ്റ്റേഷൻ
കോഴിക്കോട്: നഗരത്തിലെ തീപിടിത്തം, വാഹനാപകടം തുടങ്ങി എല്ലാ അത്യാഹിതങ്ങളിലും രക്ഷയാവേണ്ട ബീച്ച് ഫയർ സ്റ്റേഷൻ ദുരവസ്ഥ കയത്തിൽ. നഗര സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്ന ബീച്ച് ഫയർ സ്റ്റേഷന് കെട്ടിടം ഇല്ലാതായിട്ട് മാസങ്ങളായി. കാലപ്പഴക്കത്താൽ നിലം പൊത്താറായ കെട്ടിടം പൊളിച്ചു നീക്കുകയായിരുന്നു. സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും നിർമാണം ഇതുവരെ തുടങ്ങാനായിട്ടില്ല.
ജീവനക്കാരുടെ ക്വാർട്ടേഴ്സ് ഉണ്ടായിരുന്ന ഭാഗത്ത് ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് മാസങ്ങളായി ഫയർസ്റ്റേഷന്റെ പ്രവർത്തനം. പഴയ ക്വാർട്ടേഴ്സിലാണ് ഓഫിസ് പ്രവർത്തനവും ജീവനക്കാരുടെ വിശ്രമവുമെല്ലാം. ഒന്നടങ്കം കത്തിച്ചാമ്പലായേക്കാവുന്ന തീപിടിത്തങ്ങളിൽനിന്ന് നഗര ജനതയെയും സ്ഥാപനങ്ങളെയും രക്ഷിച്ച ചരിത്രമുള്ള സ്ഥാപനമാണ് ബീച്ച് ഫയർ സ്റ്റേഷൻ. ഇതാണിപ്പോൾ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയുള്ള കേവലം ഒരു പന്തലായി മാറിയത് എന്നതാണ് വിചിത്രം. മിഠായിത്തെരുവിലെ പടക്കകട തീപിടിത്തത്തിലടക്കം പാതിവെന്ത മനുഷ്യ ജീവനുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ മുന്നിൽ നിന്ന സേനയോട് ജില്ലയിൽ നിന്നുള്ള മന്ത്രിസഭ അംഗങ്ങളടക്കം നിസംഗത പുലർത്തുകയാണ് എന്നാണ് പരാതി. കാര്യമായ അപാകതകളും ഭീഷണികളുമില്ലാത്ത മേൽപാലങ്ങളടക്കം മോഡികൂട്ടാനും ലൈറ്റുകൾ സ്ഥാപിച്ച് മനോഹരമാക്കാനും സർക്കാർ കോടികൾ ചെലവഴിക്കുമ്പോഴാണ് നഗരത്തിന് സുരക്ഷയൊരുക്കുന്ന പ്രധാനത്തിന് കെട്ടിടനിർമാണത്തിനാവശ്യമായ ഫണ്ട് നൽകാതെ കടുത്ത അവഗണന കാട്ടുന്നത്.
ഫയർ സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായതോടെ പുതിയ കെട്ടിടം നിർമിക്കാനാവശ്യമായ പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിച്ചശേഷം താൽകാലിക സൗകര്യം ഒരുക്കി നൽകാൻ ജില്ല ഫയർ ഓഫിസർ ജില്ല കലക്ടർക്കും കോർപറേഷൻ മേയർക്കും നേരത്തെ കത്ത് നൽകിയിരുന്നു.
സ്റ്റേഡിയത്തിനടുത്ത് താൽകാലിക സൗകര്യമൊരുക്കാമെന്ന് ആദ്യം കോർപറേഷനും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ് കെട്ടിടം ലഭ്യമാക്കാൻ ജില്ല ഭരണകൂടവും ആദ്യം ഇടപെട്ടെങ്കിലും പിന്നീട് ഇരുവരും തലയൂരി. ഇതോടൊയണ് നിലവിലെ കെട്ടിടം പൊളിച്ചതിന്റെ തൊട്ടടുത്തുതന്നെ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി താൽകാലിക സൗകര്യമൊരുക്കിയത്. ഇതിനകം തന്നെ സ്റ്റേഷനിലെ ജീവനക്കാരിൽ ഭൂരിഭാഗം പേരെയും ജില്ലയിലെ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റി. ഫയർ എൻജിനുകൾ മിക്കതും മീഞ്ചന്ത, വെള്ളിമാടുകുന്ന് സ്റ്റേഷനുകളിലേക്കും മാറ്റി. ചുരുക്കത്തിൽ ഒരു യൂനിറ്റ് മാത്രമാണ് ബീച്ചിലുള്ളത്. ഇതോടെ നഗരത്തിൽ വലിയ അത്യാഹിതങ്ങളുണ്ടായാൽ മറ്റു സ്റ്റേഷനുകളിൽ നിന്ന് ഏറെ ദൂരം സഞ്ചരിച്ചുവേണം കൂടുതൽ യൂനിറ്റുകൾ സ്ഥലത്തെത്താൻ.
ഫയർ സ്റ്റേഷനും ജില്ല, മേഖല ഫയർ ഓഫിസുകൾക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി 17 കോടിയോളം രൂപ ചെലവുവരുന്ന പദ്ധതിയുടെ എസ്റ്റിമേറ്റാണ് തയാറാക്കി സർക്കാറിലേക്ക് കൈമാറിയത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് തുക അനുവദിക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. അതിനാൽ കെട്ടിട നിർമാണ നടപടികൾ അനിശ്ചിതമായി നീളുകയാണ്. നഗരത്തിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങളുടെയടക്കം പശ്ചാത്തലത്തിൽ ബീച്ച് ഫയർസ്റ്റേഷൻ കെട്ടിടം ഉടൻ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് നഗരത്തിലെ വ്യാപാരി സമൂഹവും മറ്റു സന്നദ്ധ സംഘടനകളും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പലതവണ നിവേദനം നൽകിയെങ്കിലും അനുകൂല നടപടികളുണ്ടായിട്ടുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.