മാലിന്യപ്പുഴയായി ബീച്ച് ആശുപത്രി; പരിഹാരം എന്ന്?
text_fieldsകോഴിക്കോട്: മഴ പെയ്തതതോടെ ഗവ. ജനറൽ (ബീച്ച്) ആശുപത്രി വളപ്പിൽ വീണ്ടും ഓടയിൽനിന്ന് വെള്ളം കയറി മാലിന്യപ്പുഴയായി. മഴ പെയ്യുമ്പോഴേക്കും ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. ആശുപത്രിയിൽ ചികിത്സക്ക് എത്തുന്നവർ മാലിന്യപ്പുഴയിൽ നീന്തി മറ്റ് ഗുരുതര അസുഖങ്ങൾകൂടി ഏറ്റുവാങ്ങി മടങ്ങേണ്ടിവരും. തിങ്കളാഴ്ച രാത്രി ശക്തമായ മഴ പെയ്തതോടെ ചൊവ്വാഴ്ച രാവിലെ ഒ.പി ടിക്കറ്റെടുക്കാൻ പോകുന്ന വഴിയിൽ ദുർഗന്ധം വമിക്കുന്ന മലിനജലം നിറഞ്ഞു. കുഞ്ഞുങ്ങളും പ്രായമായവരുമെല്ലാം ഇതിലൂടെ ഏറെ കഷ്ടപ്പെട്ടു. ചിലർ മാലിന്യത്തിൽ ചവിട്ടാൻ മടിച്ച് തിരികെ പോയി. ഒ.പി കൗണ്ടറിൽ ടിക്കറ്റെടുത്ത് മടങ്ങുന്നതിനിടെ രണ്ടുപേർ സ്റ്റെപ്പിന് സമീപത്തുള്ള കുഴിയിൽ വീണു.
നേരത്തെയും പലതവണ പ്രശ്നമുണ്ടായെങ്കിലും താൽക്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കിവിടുകയായിരുന്നു. കസ്റ്റംസ് റോഡ്, മേയർ ഭവൻ, മൊയ്തു മൗലവി സ്മാരകം എന്നീ ഭാഗങ്ങളിൽനിന്നുള്ള മൂന്ന് ഓടകൾ ആശുപത്രി വളപ്പിലൂടെയാണ് കടന്നുപോകുന്നത്. ഇത് 500 മീറ്ററിലധികം വരും. ഇതിൽ വൻതോതിൽ മണ്ണ് അടിഞ്ഞുകൂടിയതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. പ്രശ്നം കോർപറേഷന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതാണെന്ന് കൗൺസിലർ കെ. റംലത്ത് പറഞ്ഞു. കോർപറേഷൻ എൻജിനീയറിങ്, ആരോഗ്യവിഭാഗം ജീവനക്കാർ പ്രദേശത്ത് പരിശോധന നടത്തി. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന് കോർപറേഷൻ അനുമതി ലഭിച്ചാൽ ഉടൻ ഓടയിൽനിന്ന് മണ്ണ് നീക്കം ചെയ്യുമെന്നും അവർ പറഞ്ഞു. അതിന് ആരോഗ്യ വിഭാഗത്തിന്റെ ഫണ്ട് പ്രയോജനപ്പെടുത്തും. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെങ്കിൽ ഓവുചാൽ തന്നെ ഇവിടെനിന്ന് മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും അതിന് വലിയ പദ്ധതി തയാറാക്കണമെന്നും കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു.
ചൊവ്വാഴ്ച കോർപറേഷൻ ശുചീകരണത്തൊഴിലാളികളെത്തി വെള്ളം ഒഴുക്കിവിടാനുള്ള ശ്രമം നടത്തിയെങ്കിലും ഫലപ്രദമായില്ല. ദിനംപ്രതി രണ്ടായിരത്തിലധികം പേർ ഒ.പിയിൽ എത്തുന്ന ആശുപത്രിയാണിത്. പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബീച്ച് ആശുപത്രി പൗരസമിതി ജനറൽ സെക്രട്ടറി സലാം വെള്ളയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.