ബൈപാസ് നവീകരണം; മഴക്കാലമോർത്ത് ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികൾ
text_fieldsകോഴിക്കോട്: മഴക്കാലം വരുമ്പോൾ രാമനാട്ടുകര-വെങ്ങളം ബൈപാസ് റോഡിന്റെ അരികിലുള്ളവർ ആശങ്കയിൽ. ഓടകളും അതിരുകളുമെല്ലാം പൊളിച്ചിട്ട പാതയിൽ മഴക്കാലത്തുണ്ടാവുന്ന ദുരിതമോർത്ത് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാർ. ഈ സാഹചര്യത്തിൽ റോഡിന്റെ രണ്ടരികിലും വെള്ളക്കെട്ട് തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ, ദേശീയപാത, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവർക്ക് കോർപറേഷൻ കത്തയച്ചു.
നവീകരണം പാതിവഴിയിലായതിനാൽ ഈ മഴക്കാലത്ത് വെള്ളവും ചളിയും നേരിടാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.ബൈപാസിൽ മൊകവൂർ, അമ്പലപ്പടി പ്രദേശമാകെ വെള്ളപ്പൊക്ക ഭീതിയിലാണെന്ന് കൗൺസിലർ എസ്.എം. തുഷാര അറിയിച്ചു.
എരഞ്ഞിക്കൽ, മൊകവൂർ, കുണ്ടുപ്പറമ്പ് വാർഡുകളിലാണ് പ്രശ്നം രൂക്ഷം. റോഡ് നിർമാണ ഭാഗമായി നിലവിൽ വെള്ളമൊഴുകുന്ന തോടുകളും നീർച്ചാലുകളും മുറിച്ചാണ് ബൈപാസ് പണി നടക്കുന്നത്. പൂനൂർ പുഴയുടെ രണ്ട് കിലോമീറ്ററോളം ഭാഗം ബൈപാസിന് സമാന്തരമായി ഒഴുകുന്ന പ്രദേശമാണ്.
പുഴക്കും ബൈപാസിനുമിടയിൽ ആയിരത്തോളം കുടുംബങ്ങൾ കഴിയുന്നു. വരാനിരിക്കുന്ന മഴയിൽ പ്രദേശമാകെ ഒഴിപ്പിക്കേണ്ടി വരുമെന്ന ആശങ്കയാണ്. നിർമാണ പ്രവർത്തനങ്ങൾക്കിടെ അടഞ്ഞ പ്രകൃതി ദത്തമായ നീർച്ചാലുകളും തോടുകളും മറ്റും തുറന്നാൽ ആശ്വാസമുണ്ടാവുമെന്നാണ് പ്രതീക്ഷ.
അമ്പലപ്പടിയിൽ കഴിഞ്ഞ വർഷം 13 കുടുംബങ്ങൾക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥ വന്നിരുന്നു. ഈ കൊല്ലവും അതേ അവസ്ഥ വരുമെന്ന ഭീതിയുമുണ്ട്. കോർപറേഷൻ അധികൃതർ സ്ഥലം പരിശോധിച്ച് വെള്ളം തുറന്നുവിടാൻ സൗകര്യം ചെയ്യേണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തി നൽകിയിരുന്നു.
ബൈപാസ് പണിയുടെ തടസ്സങ്ങൾ കാരണം കുടിൽ തോട്, പൊറ്റമ്മൽ, സിവിൽ സ്േറ്റഷൻ, കോട്ടൂളി, ചേവായൂർ വാർഡുകളിൽ വിവിധയിടങ്ങളിൽ കഴിഞ്ഞതവണ വെള്ളം കയറിയിരുന്നു. ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നെല്ലാമുള്ള വെള്ളം ഒഴുകിയെത്തുന്നത് കുടില്ത്തോടുള്പ്പെടെയുള്ള പ്രദേശത്താണ് പ്രശ്നം രൂക്ഷം.
റോഡിനിരുവശവും മണ്ണ് വീണ് അടഞ്ഞ ഓവുചാലുകളും ഓവുപാലങ്ങളും മഴക്ക് മുമ്പേ വൃത്തിയാക്കി വെള്ളമൊഴുകിപ്പോവുന്നത് ഉറപ്പാക്കണമെന്നാണ് ആവശ്യം.
മണ്ണ് വീണ് മിക്കയിടത്തും ഓടകൾ ഇത്തവണയും അടഞ്ഞിട്ടുണ്ട്. പാച്ചാക്കിൽനിന്ന് വെള്ളം ചെമ്പ്ര, ചുള്ളിയോട് തോടുകൾ വഴിയാണ് കനോലികനാലിൽ എത്തുന്നത്. ഈ രണ്ട് തോടും അടയുന്ന സ്ഥിതി വരരുത്. മലാപ്പറമ്പ്, പാച്ചാക്കിൽ, കോവൂർ, കുടിൽ തോട്, ചേവരമ്പലം, ഇരിങ്ങാടൻ പള്ളി മേഖലയിലെല്ലാം വെള്ളക്കെട്ട് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.