‘കരുതലും കൈത്താങ്ങും’ അദാലത്ത്: പരാതി നൽകാൻ അഞ്ചു ദിവസം കൂടി
text_fieldsകോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്കടിസ്ഥാനത്തിൽ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്ക് പൊതുജനങ്ങൾക്ക് ഏപ്രിൽ പത്തുവരെ പരാതികൾ നൽകാം.
താലൂക്ക് ഓഫിസുകളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈനായും പരാതികൾ സമർപ്പിക്കാം. www.karuthal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പരാതി നൽകേണ്ടത്. മേയ് രണ്ടു മുതൽ എട്ടുവരെയാണ് ജില്ലയിൽ താലൂക്കുതല പരാതി പരിഹാര അദാലത്ത് നടക്കുക. മേയ് രണ്ടിന് കോഴിക്കോട്, നാലിന് വടകര, ആറിന് കൊയിലാണ്ടി, എട്ടിന് താമരശ്ശേരി എന്നിങ്ങനെയാണ് പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുന്നത്.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, റവന്യൂ മന്ത്രി കെ. രാജൻ, വനം, വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ അദാലത്തുകൾ നടക്കുന്നത്.
അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിർത്തിതർക്കങ്ങളും വഴി തടസ്സപ്പെടുത്തലും ഉൾപ്പെടെയുള്ള ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, തണ്ണീർത്തട സംരക്ഷണം, വിവാഹ-പഠന ധനസഹായം, ക്ഷേമ പെൻഷൻ മുതലായ ക്ഷേമപദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹിക സുരക്ഷ പെൻഷൻ കുടിശ്ശിക ലഭിക്കൽ, പെൻഷൻ അനുവദിക്കൽ ആവശ്യം.
പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം, തെരുവുനായ് സംരക്ഷണം/ ശല്യം, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവ് വിളക്കുകൾ, വയോജന സംരക്ഷണം, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണം, റേഷൻ കാർഡ് (എ.പി.എൽ/ ബി.പി.എൽ) ചികിത്സ ആവശ്യങ്ങൾക്ക്, വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷണം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ/ അപേക്ഷകൾ, കൃഷി നാശത്തിനുള്ള സഹായങ്ങൾ.
കാർഷിക വിളകളുടെ സംരക്ഷണവും വിതരണവും, ഭക്ഷ്യസുരക്ഷ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ശാരീരിക-ബുദ്ധി-മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയങ്ങൾ, പട്ടിക ജാതി/ പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കും.
അദാലത്തിൽ പരിഗണിക്കാത്തവ
നിർദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രപ്പോസലുകൾ, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി.എസ്.സി സംബന്ധമായ വിഷയങ്ങൾ, ജീവനക്കാര്യം (സർക്കാർ), സർക്കാറിന്റെ നയപരമായ തീരുമാനങ്ങളിൻമേലുള്ള ആക്ഷേപം, വായ്പ എഴുതിത്തള്ളൽ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സ സഹായം ഉൾപ്പെടെയുള്ളവ), പൊലീസ് കേസുകൾ, ഉദ്യോഗസ്ഥർക്കെതിരായവ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾ, ഭൂമിസംബന്ധമായ പട്ടയങ്ങൾ, വസ്തു സംബന്ധമായ പോക്കുവരവ്, തരംമാറ്റം, റവന്യൂ റിക്കവറി സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവ അദാലത്തിൽ പരിഗണിക്കില്ല.
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
അദാലത്തിൽ പരിഗണിക്കുന്നതിനായുള്ള പരാതിയിൽ കക്ഷിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. പരാതി സമർപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്.
മറ്റു വിഷയങ്ങൾ സംബന്ധിച്ച പരാതികൾ വകുപ്പ് മേധാവികൾ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മന്ത്രിമാർ എന്നിവർക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ്പോർട്ടലിലൂടെയോ മുഖ്യമന്ത്രിക്ക് സമർപ്പിക്കാവുന്നതാണ്. ഉദ്യോഗതലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ മന്ത്രിമാർ തീരുമാനം കൈക്കൊള്ളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.