സ്ഥാനാർഥിക്കെതിരെ കെ.പി.സി.സി പ്രസിഡൻറിന് പരാതി
text_fieldsകോഴിക്കോട്: കോർപറേഷനിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ കെ.പി.സി.സി പ്രസിഡൻറിന് പരാതി. 49 ാം വാർഡായ മാറാട് കോൺഗ്രസ് സ്ഥാനാർഥി രമേശ് നമ്പിയത്തിനെതിരെയാണ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയത്. മുൻകാലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ചവരെ സ്ഥാനാർഥിയാക്കില്ലെന്ന കെ.പി.സി.സി തീരുമാനത്തിന് വിരുദ്ധമാണ് രമേശിെന സ്ഥാനാർഥിയാക്കിയതെന്ന് പന്നിയങ്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ എക്സിക്യൂട്ടീവംഗം സക്കരിയ്യ പള്ളിക്കണ്ടി നൽകിയ പരാതിയിൽ പറയുന്നു.
2015ൽ സി.എം.പിക്ക് യു.ഡി.എഫ് കൊടുത്ത നടുവട്ടം വാർഡിൽ വിമതനായി മത്സരിച്ച് 72 വോട്ട് രമേശ് നേടി. സി.പി.എം 767 വോട്ടിന് ജയിച്ച വാർഡിൽ ബി.ജെ.പിക്ക് പിറകിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. രമേശിനെ വീണ്ടും മത്സരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അടിയന്തരമായി ഇടപെടണമെന്നുമാണ് ആവശ്യം.
എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർക്കും പരാതി നൽകി. ജനറൽ സീറ്റായ മാറാട് വാർഡിൽ വീണ്ടും ജനവിധിതേടുന്ന ബി.ജെ.പി സിറ്റിങ് കൗൺസിലർ ഷൈമ പൊന്നത്തിനെയും സി.പി.എമ്മിലെ കൊല്ലത്ത് സുരേഷിനെയുമാണ് രമേശ് നമ്പിയത്ത് നേരിടുന്നത്. മാറാട് വാർഡിൽ 2015ൽ സി.പി.എം സ്ഥാനാർഥി പി. മല്ലികയെ ഷൈമ പൊന്നത്ത് 26 വോട്ടിനാണ് തോൽപ്പിച്ചത്. കോൺഗ്രസിന് 566 വോട്ട് മാത്രമായിരുന്നു ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.