കോർപറേഷൻ കൗൺസിൽ യോഗം പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം
text_fieldsകോഴിക്കോട്: കോർപറേഷന്റെ 2024-25 വാർഷിക പദ്ധതിയുടെ പ്രോജക്ട് ലിസ്റ്റിനു പ്രത്യേക കൗൺസിൽ അംഗീകാരം നൽകി. യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധത്തിനിടയിലായിരുന്നു കൗൺസിൽ ആരംഭിച്ചത്. കോർപറേഷനിൽ നടപ്പാക്കിയ കെ-സ്മാർട്ട് പദ്ധതി പൂർണതോതിൽ പ്രാവർത്തികമാകുന്നതുവരെ പഴയ സ്ഥിതി തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ യോഗത്തിലേക്ക് കടന്നുവന്നതുതന്നെ ബാനറുയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു. ഇതിനിടയിലാണ് പുതിയ സാമ്പത്തിക വർഷത്തെ 196 കോടി രൂപയുടെ വാർഷിക പദ്ധതിക്ക് പ്രത്യേക കൗൺസിൽ യോഗം അംഗീകാരം നൽകിയത്.
പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധം വകവെക്കാതെ ഭരണപക്ഷം വാർഷിക പദ്ധതി അവതരിപ്പിക്കലുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതോടെ യു.ഡി.എഫ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. തുടർന്ന് യു.ഡി.എഫ് കൗൺസിലർമാരുടെ അസാന്നിധ്യത്തിലാണ് വാർഷിക പദ്ധതി, യോഗം അംഗീകരിച്ചത്. ‘ജനസേവനം സ്തംഭനാവസ്ഥയിൽ’എന്ന ബാനറുമായി മുദ്രാവാക്യം വിളികളോടെയാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രത്യേക കൗൺസിൽ യോഗത്തിനെത്തിയത്. പ്രതിഷേധം കാര്യമാക്കാതെ മേയർ ബീന ഫിലിപ് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഒ.പി. ഷിജിനയെ വാർഷിക പദ്ധതി അവതരിപ്പിക്കാൻ ക്ഷണിച്ചു. ഉടനെ, യു.ഡി.എഫ് കൗൺസിൽ പാർട്ടി നേതാവ് കെ.സി. ശോഭിത എഴുന്നേറ്റ് അതിനു മുമ്പായി ഒരു കാര്യം കൗൺസിൽ മുമ്പാകെ ഉന്നയിക്കാനുണ്ടെന്ന് വ്യക്തമാക്കി. കെ-സ്മാർട്ട് പദ്ധതി നടപ്പാക്കിയതിന്റെ പോരായ്മകൾ കാരണം ജനം വലയുകയാണെന്ന് അവർ പറഞ്ഞു.
ശോഭിത പ്രസംഗം തുടങ്ങിയ ഉടനെ എൽ.ഡി.എഫ് കൗൺസിലർമാർ എഴുന്നേറ്റുനിന്ന് ബഹളംവെക്കാൻ തുടങ്ങി. പ്രത്യേക കൗൺസിലുമായി ബന്ധമില്ലാത്ത വിഷയങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞായിരുന്നു ഭരണപക്ഷാംഗങ്ങളുടെ ബഹളം. ഇതോടെ യു.ഡി.എഫ് കൗൺസിലർമാരും അവരുടെ വാദങ്ങൾ ഉന്നയിച്ചു. ഏതാനും മിനിറ്റുകൾ ഇരുകൂട്ടരും തമ്മിൽ വാക്പോരുണ്ടായി. ഉടൻ ചട്ടപ്രകാരം പ്രത്യേക കൗൺസിൽ യോഗത്തിൽ മറ്റു വിഷയങ്ങൾ ഉന്നയിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് മേയർ ഇടപെട്ടു. ഇതോടെയാണ് പ്രതിപക്ഷം ഹാൾ വിട്ടിറങ്ങിയത്. സാധാരണ കൗൺസിൽ യോഗം ചേരാതിരിക്കുന്നതുകൊണ്ടാണ് പ്രത്യേക യോഗങ്ങളിൽ ജനത്തെ ബാധിക്കുന്ന വിഷയങ്ങൾ ഉന്നയിക്കുന്നതെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ഉപനേതാവ് കെ. മൊയ്തീൻ കോയ പറഞ്ഞു.
മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ഒ.പി ഷിജിന, എൻ.സി മോയിൻകുട്ടി, ഈസ അഹമ്മദ്, പി. ദിവാകരൻ, ടി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ കാലങ്ങളിൽ മാസത്തിൽ രണ്ട് സാധാരണ കൗൺസിൽ യോഗങ്ങൾ ചേർന്നിരുന്നതാണ്. ഇപ്പോൾ മാസത്തിൽ ഒന്നുപോലും ചേരുന്നില്ല. കഴിഞ്ഞമാസം 15നാണ് ഒടുവിലത്തെ കൗൺസിൽ യോഗം ചേർന്നത്. അതിനാലാണ് പ്രത്യേക കൗൺസിൽ യോഗങ്ങളിൽ പ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്നും ഇതല്ലാതെ തങ്ങൾക്കുമുന്നിൽ മറ്റു വഴികളില്ലെന്നും കെ. മൊയ്തീൻ കോയ പിന്നീട് പറഞ്ഞു. യോഗം ബഹിഷ്കരിച്ച യു.ഡി.എഫ് കൗൺസിലർമാർ കോർപറേഷൻ ഓഫിസിനകത്ത് പ്രകടനം നടത്തിയ ശേഷം പുറത്ത് യോഗം സംഘടിപ്പിച്ചു.
- കൗൺസിൽ പാസാക്കിയ 196 കോടി രൂപയുടെ വാർഷിക പദ്ധതിയിൽ 104.25 കോടി രൂപ പദ്ധതി വിഹിതമാണ്.
- ശുചിത്വം, മാലിന്യ സംസ്കരണം, കുടിവെള്ളം, ജലസംരക്ഷണം എന്നിവയടക്കമുള്ള നഗര സഞ്ചയ ഗ്രാൻഡ് 50 കോടി രൂപ.
- റോഡുകൾക്ക് 16.16 കോടി രൂപയും നോൺ റോഡുകൾക്ക് 15.09 കോടി രൂപയും പട്ടികജാതി ക്ഷേമത്തിന് 9.91 കോടിരൂപയും പട്ടിക വർഗക്ഷേമത്തിന് 4.14 ലക്ഷം രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്.
- പാർപ്പിട മേഖലക്ക് 22 കോടി ഉൽപാദന മേഖലക്കും വനിത ക്ഷേമത്തിനും 10.48 കോടി രൂപ.
- ശിശുക്കൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ്, വയോധികർ എന്നിവരുടെ ക്ഷേമത്തിന് 10.48 കോടി രൂപ
- പോഷകാഹാരത്തിന് രണ്ട് കോടിയും സ്നേഹസ്പർശത്തിന് 50 ലക്ഷവും നിർബന്ധിത വകയിരുത്തലായുണ്ട്.
- സാമൂഹികസുരക്ഷ മിഷന് 25 ലക്ഷം രൂപയും ജീവതാളം മെഡിക്കൽ കാമ്പിന് അഞ്ചുലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.