കോടതി ഫീസ് വർധന കക്ഷികളുടെ നടുവൊടിക്കുന്നെന്ന് പരാതി
text_fieldsകോഴിക്കോട്: കോടതി ഫീസുകളിൽ കൊണ്ടുവന്ന വൻ വർധനക്കെതിരെ കക്ഷികളിലും അഭിഭാഷകരിലും പ്രതിഷേധമുയരുന്നു. വർധനക്കെതിരെ ജില്ലയിലെ മുഴുവൻ അഭിഭാഷകരും ശനിയാഴ്ച രാവിലെ 11 മുതൽ 11.15 വരെ കോടതി നടപടികളിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുമെന്ന് കാലിക്കറ്റ് ബാർ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ മറ്റ് ബാർ അസോസിയേഷനുകളും പ്രതിഷേധത്തിൽ പങ്കെടുക്കും.
കോടതി ഫീസ് വർധന പിൻവലിക്കണമെന്ന് ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഹൈകോടതിയിൽ റിട്ടും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനവും നൽകി. സംസ്ഥാന ബജറ്റ് നിർദേശപ്രകാരം ഏപ്രിൽ മുതൽ കോടതി ഫീസുകൾ കൂട്ടിയിരിക്കുകയാണ്. കുടുംബ കോടതികളിൽ ഫയൽ ചെയ്യുന്ന കേസുകളിലെയും ചെക്കുകേസുകളിലെയും കോടതി ഫീസുകളിൽ നീതീകരിക്കാൻ പറ്റാത്ത വിധത്തിലുള്ള ഭീമമായ ഫീസാണ് നിശ്ചയിച്ചത്.
സ്വർണവും പണവും ഉൾപ്പെടെയുള്ള മുതലുകൾ തിരിച്ചുകിട്ടാൻ കുടുംബ കോടതികളെ സമീപിക്കേണ്ട സാഹചര്യം വരുന്ന സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തവിധം കോടതി ഫീസുകളിൽ വർധന വന്നു. ഇത്തരം കേസുകളിൽ 50 രൂപ മാത്രം അടച്ചു കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് വ്യവഹാര സംഖ്യയുടെ രണ്ടു ശതമാനം വരെയാക്കി.
25 പവൻ സ്വർണാഭരണങ്ങൾ തിരികെ കിട്ടാൻ കേസ് ബോധിപ്പിക്കണമെങ്കിൽ 25,000 രൂപ കോടതി ഫീസ് അടക്കേണ്ടിവരുന്നു. സ്വർണവും പണവും ഉൾപ്പെടുന്ന ഇടപാടുകളിൽ ഇരകൾക്ക് നീതി നിഷേധിക്കുന്നു. ചെക്കുകേസുകൾക്കും കോടതി ഫീസിൽ വൻ വർധനയുണ്ട്. 10 രൂപ കോടതി ഫീസടച്ച് ചെക്കുകേസ് ഫയൽ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ഇപ്പോൾ അത് ചെക്ക് തുകയുടെ അടിസ്ഥാനത്തിൽ മൂന്നു ലക്ഷം രൂപ വരെയായി.
നീതി കിട്ടാൻ വൻ തുക അടക്കേണ്ടത് നീതിനിഷേധത്തിന് വഴിവെക്കും. ജുഡീഷ്യറിയുടെ ചെലവ് മുഴുവൻ കക്ഷികളിൽനിന്ന് ഈടാക്കുന്ന ലാഭക്കണ്ണല്ല, അത് കടമയാണെന്ന നയമാണ് നടപ്പാക്കേണ്ടത്. കോടതി ഫീസ് പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിശ്ചയിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിറ്റി മുമ്പാകെ ബാർ അസോസിയേഷനും അഭിഭാഷക സംഘടനകളും കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്.
കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.ജി. അശോകൻ, വൈസ് പ്രസിഡൻറ് പി. രാജേഷ് കുമാർ, സെക്രട്ടറി ശ്രീകാന്ത് സോമൻ, ട്രഷറർ മുഹമ്മദ് ജാസിം, പേരാമ്പ്ര ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഇ.പി. ബിജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 11ന് ബാർ ഫെഡറേഷന്റെ കറുത്ത ബാഡ്ജ് കുത്തിയുള്ള പ്രതിഷേധവും നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.