ഒരു കിലോ സ്വർണക്കവർച്ച: തലശ്ശേരി ക്വട്ടേഷൻ സംഘത്തിനും പങ്ക്
text_fieldsrepresentational image
കോഴിക്കോട്: പശ്ചിമ ബംഗാള്‍ സ്വദേശിയില്‍നിന്ന് ഒരു കിലോയിലേറെ സ്വര്‍ണം കവര്‍ന്ന കേസില്‍ തലശ്ശേരിയിലെ ക്വട്ടേഷന്‍ സംഘത്തിനും പങ്ക്. തലശ്ശേരി സ്വദേശിയായ ക്വട്ടേഷന്‍ നേതാവും നാലു സഹായികളുമാണ് സ്വര്‍ണക്കവര്‍ച്ചക്ക് കൂട്ടുനിന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ഇതിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നിരവധി രാഷ്ട്രീയ സംഘർഷ കേസുകളിലടക്കം പ്രതിയാണെന്നാണ് വിവരം. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
സെപ്റ്റംബർ 20ന് രാത്രി ബംഗാൾ വർധമാൻ സ്വദേശിയായ റംസാൻ അലിയെ കണ്ടംകുളം ജൂബിലി ഹാളിനു മുന്നിൽവെച്ച് ആക്രമിച്ചാണ് ബൈക്കിലെത്തിയ എട്ടംഗസംഘം 1.200 കിലോഗ്രാം സ്വർണം കവർന്നത്. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ സ്വർണ ഉരുക്കുശാലയിൽനിന്ന് മാങ്കാവിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്വർണം. പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾപോലും ലഭിക്കാത്ത പൊലീസ് ഇത്തരം കവർച്ചകളിൽ ഉൾപ്പെട്ടവരുടെ രഹസ്യമൊഴികൾ രേഖപ്പെടുത്തിയപ്പോൾ തൊണ്ടയാടുള്ള ക്വട്ടേഷൻ സംഘത്തിലെ കുറച്ചുപേർ ഒളിവിലാണെന്നറിയുകയായിരുന്നു.
പിന്നീട് ഇവർക്ക് സിംകാർഡുകൾ എടുത്തു നൽകിയ കക്കോടി മൂട്ടോളി സ്വദേശി ലത്തീഷ് അറസ്റ്റിലായതോടെയാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്. കേസിൽ തൊണ്ടയാടുള്ള ക്വട്ടേഷൻ നേതാവടക്കം ഏഴുപേരാണ് ഇതുവരെ അറസ്റ്റിലായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.