ഹൈകോടതി ഇടപെടൽ; നാലുകൊല്ലം തിരിഞ്ഞുനോക്കാത്ത പൈപ്പ് മണിക്കൂറുകൾക്കകം നന്നാക്കി
text_fieldsകോഴിക്കോട്: നാലു വർഷത്തോളമായി പൈപ്പ് പൊട്ടി വെള്ളം ചോർന്നിട്ടും തിരിഞ്ഞുനോക്കാത്ത ജല അതോറിറ്റി, ഹൈകോടതി ഇടപെട്ടപ്പോൾ മണിക്കൂറുകൾക്കകം പൈപ്പിലെ ചോർച്ചയടച്ചു. നഗരമധ്യത്തിൽ ബാങ്ക് റോഡിൽ കുരിശുപള്ളിക്ക് മുന്നിലെ വെള്ളക്കെട്ടിനാണ് മണിക്കൂറിനകം പരിഹാരമായത്. റോഡിന്റെ അരികിലൂടെയുള്ള പൈപ്പ് പൊട്ടി വെള്ളമൊഴുകി യാത്രക്കാർക്കും കുരിശുപള്ളിയിലെത്തുന്നവർക്കും ബുദ്ധിമുട്ടായിരുന്നു. തുടർന്ന്, കുരിശുപള്ളിയുടെ ചുമതലയുള്ള കോഴിക്കോട് മദർ ഓഫ് ഗോഡ് കതീഡ്രൽ പാരിഷ് പ്രീസ്റ്റ് ഫാ. ജെറോം ചിങ്ങത്തറ കോർപറേഷൻ, ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവർക്കെല്ലാം പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന്, വക്കീൽ നോട്ടീസയച്ചു. നോട്ടീസയച്ച് നാലു മാസത്തോളം കാത്തിരുന്നിട്ടും ആരും തിരിഞ്ഞു നോക്കുകയോ മറുപടി നൽകുകയോ ചെയ്തില്ലെന്ന് പരാതിക്കാർ പറയുന്നു.
തുടർന്ന് ഹൈകോടതിയിൽ അഡ്വ. വിനോദ് സിങ് ചെറിയാൻ മുഖേന റിട്ട് ഹരജി നൽകുകയായിരുന്നു.
2021 മുതൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് കാണിച്ചായിരുന്നു ഹരജി. വെള്ളക്കെട്ട് കാരണം അപകടം സ്ഥിരമാണ്. ഈയിടെ വിദ്യാർഥി അപകടത്തിൽപെട്ടു.
ഫോണിലും നേരിട്ടും രേഖാമൂലവും പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ആയിരക്കണക്കിനാളുകൾ ദിവസവുമെത്തുന്ന തിരക്കുള്ളയിടമാണ് കുരിശുപള്ളിയെന്നും വാഹനങ്ങൾ കടന്നുപോവുമ്പോൾ അടുത്തുള്ളവരുടെ ദേഹത്ത് ചളി തെറിക്കുന്നെന്നും ഹരജിയിൽ പറയുന്നു. റിട്ട് പരിഗണിച്ച ഹൈകോടതി വ്യാഴാഴ്ച ജല അതോറിറ്റിയുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി.
തുടർന്ന് ജല അതോറിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഒരാഴ്ചക്കകം പൈപ്പ് നന്നാക്കുമെന്ന് കോടതിയിൽ ഉറപ്പുനൽകിയതോടെ കോടതി ഹരജി തീർപ്പാക്കി. കേസ് പരിഗണിച്ചതിന് പിറ്റേ ദിവസമായ വെള്ളിയാഴ്ച പുലർച്ച 4.30നു തന്നെ പൈപ്പ് നന്നാക്കാൻ അധികൃതരെത്തിയെന്ന് പള്ളി അധികൃതർ പറഞ്ഞു.
അഞ്ച് മണിയാവുമ്പോഴേക്കും റോഡ് കുഴിച്ച് പൈപ്പ് നന്നാക്കി മണ്ണിട്ട് മൂടി. കുഴിയെടുത്ത മണ്ണ് ഉറക്കാത്തതിനാൽ ജല അതോറിറ്റിയുടെ പണി നടക്കുന്നെന്ന ബോർഡും കുരിശുപള്ളിക്ക് മുന്നിൽ സ്ഥാപിച്ചു. നാലുവർഷത്തോളം വെള്ളമൊഴുകി പലതവണ പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കാത്ത പരാതിയാണ് മണിക്കൂറിനകം പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.