ഗസ്സയിലെ കൂട്ടക്കുരുതി: പ്രതിഷേധമുയരട്ടെ –ഐ.എൻ.എൽ
text_fieldsകോഴിക്കോട്: വിശന്നുപൊരിയുന്ന ഫലസ്തീനികളുടെ മേൽ ഗസ്സയിലെ അൽ റാഷിദ് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം നടപ്പാക്കിയ അതിക്രൂരമായ മനുഷ്യക്കുരുതിക്കെതിരെ മനഃസാക്ഷി മരവിക്കാത്ത മുഴുവനാളുകളും പ്രതിഷേധമുയർത്തേണ്ടതുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി.
ഫലസ്തീനികളെ പട്ടിണിക്കിട്ട് കൂട്ടക്കൊല ചെയ്യാൻ പദ്ധതി തയാറാക്കിയ സണയണിസ്റ്റ് ഭരണകൂടം, ഭക്ഷ്യധാന്യങ്ങളുമായി എത്തിയ ട്രക്കുകളുടെ അടുത്തേക്ക് നീങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഫലസ്തീനകൾക്ക് നേരെ വെടിയുതിർത്തും ഷെല്ലാക്രമണം നടത്തിയും വാഹനം ഓടിച്ചുകയറ്റിയും ക്രൂരതയുടെ മറ്റൊരു ഭീകര മുഖം പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ 120ഓളം പേർ കൊല്ലപ്പെട്ടതായും 750ലധികം പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നിട്ടും ആഴ്ചകളായി വിശന്നുവലഞ്ഞ്, മരണം കാത്തിരിക്കുന്ന ഫലസ്തീനികൾ ഉന്തും തള്ളും നടത്തി കുഴപ്പമുണ്ടാക്കുകയാണെന്ന പച്ചക്കള്ളമാണ് നെതന്യാഹു സർക്കാർ പ്രചരിപ്പിക്കുന്നത്. ആഴ്ചകളായി വടക്കൻ ഗസ്സയിലേക്കുള്ള സഹായം പൂർണമായും നിലച്ചതോടെ കളിമണ്ണും പച്ചപ്പുല്ലും കഴിച്ച് ജീവിക്കേണ്ടി വന്ന ആബാലവൃദ്ധം ഈജിപ്തിൽനിന്ന് സഹായവുമായെത്തിയ ലോറിയുടെ അടുത്തേക്ക് നീങ്ങിയപ്പോഴാണ് നേരത്തേ ആസൂത്രണം ചെയ്ത കൂട്ടക്കശാപ്പ് നടപ്പാക്കിയത്. മനഃസാക്ഷി മരവിച്ച ആഗോളസമൂഹത്തിെൻ്റെ നിസ്സംഗത കണ്ട് ജീവത്യാഗം ചെയ്ത ആരോൺ ബുഷ്നെലിന്റെ ജ്വലിക്കുന്ന ഓർമകളെ നിഷ്പ്രഭമാക്കാനാണ് ബെന്യമിൻ നെതന്യാഹു എന്ന നിഷ്ഠൂരനായ ഭരണാധികാരിയുടെയും ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രത്തിന്റെയും ഭാഗത്തുനിന്ന് ഇമ്മട്ടിലുള്ള കൊടും ക്രൂരത ആവർത്തിക്കപ്പെടുന്നത്. നാഗരിക സമൂഹത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ഇസ്രായേലിനും ആ പൈശാചിക ശക്തിയെ ആയുധമണിയിക്കുന്ന അമേരിക്കയടക്കമുള്ള വൻശക്തികൾക്കുമെതിരെ ആഗോളതലത്തിൽ പ്രതിഷേധവും രോഷവും ഉയർത്തേണ്ടത് മുഴുവൻ മനുഷ്യസ്നേഹികളുടെയും ബാധ്യതയാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.