മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസ്; പ്രതികളെ ബാങ്കുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി
text_fieldsമുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ
കൊടിയത്തുർ: മലയോരത്തെ വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് 32 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ വിവിധ ബാങ്കുകളിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. കേരള ഗ്രാമീൺ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിലും കാർഷിക - ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യൻമുഴി ശാഖയിലുമാണ് പ്രതികളായ മാട്ടുമുറി സ്വദേശിയും ദലിത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയുമായ വിഷ്ണു കയ്യൂണുമ്മൽ, മാട്ടുമുറിക്കൽ സന്തോഷ് കുമാർ എന്നിവരെ തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പിനായി ഇവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പെരുമണ്ണ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ പിടിയിലായ ഇവർ കോഴിക്കോട് ജയിലിൽ റിമാൻഡിലായിരുന്നു. ഉച്ചയോടെ പ്രതികളുമായി മുക്കം സ്റ്റേഷനിലെത്തിയ പൊലീസ് മൂന്നു മണിയോടെയാണ് ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിലെത്തിയത്.
ബാങ്ക് ജീവനക്കാർ വിഷ്ണുവിനേയും സന്തോഷ് കുമാറിനെയും തിരിച്ചറിഞ്ഞു. തുടർന്ന് മാട്ടുമുറിയിലെ വിഷ്ണുവിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു. വിഷ്ണുവിന് മുക്കുപണ്ടം നൽകുന്നത് കൊണ്ടോട്ടി സ്വദേശിയാെണന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടിയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.