കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കൊയിലാണ്ടി ഹാർബർ
കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം.കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമാണിത്. ഹാർബറിെൻറ നിർമാണത്തിന് 63.99 കോടി രൂപയാണ് ചെലവ്. 2006ൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ശിലയിട്ടത്.
മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമാണിത്. നിരവധി പ്രക്ഷോഭങ്ങൾ അവർ ഹാർബറിനുവേണ്ടി നടത്തിയിരുന്നു. മത്സ്യവിപണനം മേഖലയുടെ പ്രധാന വരുമാനമാണ്. നിർമാണത്തിനിടെ പല തടസ്സങ്ങളും വന്നുചേർന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ഹാർബർ യാഥാർഥ്യമായത്. പുലിമുട്ടുകളുടെ നീളത്തിൽ കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണിത്. തെക്കേ പുലിമുട്ടിന് 915 മീറ്റർ നീളവും വടക്കുഭാഗത്ത് 1600 മീറ്റർ നീളവുമുണ്ട്.
ഹാർബറിൽ പുലിമുട്ടുകൾ, വാർഫുകൾ, ലേലപ്പുരകൾ, വെളിച്ചത്തിന് സംവിധാനങ്ങൾ, അഴുക്കുചാലുകൾ, ജലലഭ്യത, വിശാലമായ പാർക്കിങ് സൗകര്യങ്ങൾ, കടമുറികൾ തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂർത്തിയായി. ഡീസൽ പമ്പിെൻറ പ്രവൃത്തി 50 ശതമാനം പൂർത്തിയായി.
ജില്ല കലക്ടർ അധ്യക്ഷനായ ഔദ്യോഗിക ഹാർബർ മാനേജ്മെൻറ് കമ്മിറ്റി നിലവിൽവന്നു. ഹാർബർ കമീഷൻ ചെയ്യുന്നതോടെ മത്സ്യബന്ധനം, മത്സ്യവ്യാപാരം, സംസ്കരണം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ തൊഴിൽ ലഭ്യത വർധിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ്ങ് വിശിഷ്ടാതിഥിയാകും. മുഖ്യാതിഥികളായി മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.