തർക്കം: ജില്ല ആസൂത്രണ സമിതി തെരഞ്ഞെടുപ്പ് മാറ്റി
text_fieldsകോഴിക്കോട്: ജില്ല ആസൂത്രണ സമിതിയിലേക്ക് ജില്ല പഞ്ചായത്ത് അംഗങ്ങളിൽനിന്നും ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ്, തർക്കത്തെ തുടർന്ന് വരണാധികാരി കൂടിയായ കലക്ടർ സ്നേഹിൽകുമാർ സിങ് മാറ്റിവെച്ചു. സംഭവത്തിൽ കലക്ടറെ കുറ്റപ്പെടുത്തിക്കൊണ്ട് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി.
നിർദേശിച്ച സമയത്ത് എൽ.ഡി.എഫ് അംഗങ്ങൾക്ക് പത്രിക കൊടുക്കാൻ സാധിക്കാത്തതിനാൽ യു.ഡി.എഫ് അംഗങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങളാണ് ബഹളം ആരംഭിച്ചത്. എന്നാൽ, തങ്ങൾ കൃത്യസമയത്തുതന്നെ പത്രിക നൽകിയെന്നായിരുന്നു എൽ.ഡി.എഫിന്റെ വാദം. തർക്കത്തിനൊടുവിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി കലക്ടർ പ്രഖ്യാപിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പി. ഗവാസ് തെരഞ്ഞെടുക്കപ്പെടുകയും വനിത അംഗമായിരുന്ന നിഷ പുത്തൻപുരയിൽ രാജി വെക്കുകയും ചെയ്തതോടെയാണ് ആസൂത്രണ സമിതിയിലേക്ക് രണ്ട് ഒഴിവുകൾ ഉണ്ടായത്. ഇതിലേക്ക് വ്യാഴാഴ്ച 11ന് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു വരണാധികാരി അറിയിച്ചിരുന്നത്. വനിത സംവരണ സീറ്റിലേക്ക് പി.ടി.എം. ഷറഫുന്നിസയും ജനറൽ സീറ്റിലേക്ക് ബോസ് ജേക്കബുമാണ് യു.ഡി.എഫ് പക്ഷത്തുനിന്നും പത്രിക സമർപ്പിച്ചത്.
യോഗം ആരംഭിച്ചതോടെ എൽ.ഡി.എഫ് അംഗങ്ങളായ എൻ.എം. വിമലയും എം.പി. ശിവാനന്ദനും പത്രിക നൽകിയത് 11ന് ശേഷമാണെന്നും സമയം കണക്കാക്കാൻ സി.സി.ടി.വി കാമറ പരിശോധിക്കണമെന്നും ഐ.പി. രാജേഷും നാസർ എസ്റ്റേറ്റ് മുക്കും ആവശ്യപ്പെട്ടു.
തർക്കം മുറുകിയതോടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി കലക്ടർ പ്രഖ്യാപിക്കുകയായിരുന്നു.എൽ.ഡി.എഫിന് 18ഉം യു.ഡി.എഫിന് ഒമ്പതും അംഗങ്ങളുള്ള ജില്ല പഞ്ചായത്തിൽ തങ്ങളുടെ വിജയം സുനിശ്ചിതമാണെന്നും യു.ഡി.എഫ് നടത്തിയ അനാവശ്യ ബഹളങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് നിർത്തിയ കലക്ടറുടെ നടപടി പ്രതിഷേധാർഹമാണെന്നും എൽ.ഡി.എഫ് ആരോപിച്ചു. സ്ഥാനാർഥികളുടെ പേരുവിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി എല്ലാ അംഗങ്ങളെയും കൊണ്ട് മിനുട്സിൽ ഒപ്പുവെപ്പിക്കുകയും ചെയ്തതിന് ശേഷമാണ് യു.ഡി.എഫ് അംഗങ്ങൾ അനാവശ്യമായി ബഹളമുണ്ടാക്കി കലക്ടറെ ബന്ദിയാക്കി വോട്ടെടുപ്പ് അട്ടിമറിക്കുന്നതിന് സമ്മർദം ചെലുത്തിയതെന്നും എൽ.ഡി.എഫ് ആരോപിച്ചു.
ഷറഫുന്നീസ, ബോസ് ജേക്കബ് എന്നിവരെ വിജയികളായി പ്രഖ്യാപിക്കുന്നതിനുപകരം എൽ.ഡി.എഫ് അംഗങ്ങളെ സഹായിക്കാൻ ഇലക്ഷൻ ചട്ടങ്ങൾ ലംഘിച്ച് തെരഞ്ഞെടുപ്പ് നിർത്തിവെച്ച ജില്ല കലക്ടറുടെ നടപടി പ്രതിഷേധാർഹമാണെന്നും യു.ഡി.എഫ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.