ചികിത്സവേണമെങ്കിൽ മഴ നനയണം; ചളി ചവിട്ടണം
text_fieldsകോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിലെത്തുന്നവർക്ക് മഴ നനയേണ്ട അവസ്ഥ. ബീച്ച് ആശുപത്രിയുടെ മുന്നിൽ ഒ.പി ടിക്കറ്റിന് വരിനിൽക്കുന്ന ഭാഗത്താണ് വെള്ളം തളം കെട്ടിയത്. മരുന്നു നൽകുന്ന കൗണ്ടറുകൾക്ക് മുന്നിലുള്ള ഇരുമ്പ് ഷീറ്റിട്ട മേൽക്കൂര തകർന്നതാണ് കാരണം. ഷീറ്റ് പൊളിഞ്ഞതിനാൽ നേരത്തേ ടാർപായ കെട്ടിയെങ്കിലും അതിനിടയിലും വെള്ളം കിനിഞ്ഞിരുന്നു. ടൈലിട്ട തറയിൽ വെള്ളം തളം കെട്ടിക്കിടക്കുകയാണ്.
ഒരു വർഷം മുമ്പ് മന്ത്രി വീണജോർജ് ഉദ്ഘാടനം ചെയ്ത ഒ.പി.ഡി ട്രാൻസ്ഫർമേഷൻ ബ്ലോക്കിലേക്ക് ഒ.പി ടിക്കറ്റ് കൗണ്ടർ മാറ്റാൻ തയാറാവാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കെട്ടിടം സെമിനാറുകളും മറ്റു പരിപാടികളും നടത്താൻ ഉപയോഗിക്കുകയാണ്. പൂട്ടിയിട്ട ബ്ലോക്കിൽ രോഗികൾക്ക് ഇരിക്കാൻ സൗകര്യമുള്ളപ്പോഴാണ് രാവിലെ ആറുമുതൽ എത്തുന്ന രോഗികൾ ഇരിക്കാൻപോലും സൗകര്യമില്ലാതെ വലയുന്നത്. കെട്ടിടം തുറക്കുന്ന കാര്യം പരിഗണിക്കാൻ 13ന് യോഗം നടക്കും.
വിവിധ പരിശോധനകൾക്കുള്ള ബിൽ അടക്കാൻ ആശുപത്രി വികസന സമിതിയുടെ ബില്ലിങ് കൗണ്ടറിലും വലിയ തിരക്കാണ്. ഇവിടെയും മണിക്കൂറുകൾ കാത്തിരുന്നാലേ ബിൽ അടക്കാൻ കഴിയൂ. ഇവിടെയുള്ള രണ്ട് കൗണ്ടറുകൾക്ക് മുന്നിലും നീണ്ട നിരയുണ്ടാവാറുണ്ട്. മഴയും വെള്ളവും കാരണം ക്യൂനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.
കോടികൾ ചെലവിട്ട് ബീച്ച് ആശുപത്രിയെ ഹൈടെക് ആക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ചോർച്ച കാരണം ആശുപത്രിയിലെത്തുന്നവർ ബുദ്ധിമുട്ടുന്നത്. ആശുപത്രിയിൽ ആളുകൾ കാത്തുനിൽക്കുന്ന ഭാഗത്തേക്ക് കടപ്പുറത്തുനിന്ന് കാറ്റിൽ മഴ വെള്ളം വശങ്ങളിലൂടെ അകത്തേക്ക് കയറുന്നതാണ് പ്രധാന പ്രശ്നം.
വെള്ളം കയറുന്നത് ഒഴിവാക്കാൻ ഷീറ്റ് കെട്ടി മറക്കാൻ നേരത്തേ നടപടി സ്വീകരിച്ചിരുന്നു. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പുതിയ കെട്ടിടം പണിയുന്നതിനായി പൊളിക്കാനുള്ളതാണ് ഫാർമസിയും അനുബന്ധ കെട്ടിടങ്ങളും. അതിനാൽ വലിയ തുക മുടക്കിയുള്ള നിർമാണപ്രവർത്തനങ്ങളൊന്നും സാധ്യമല്ല. താൽക്കാലിക പ്രശ്നപരിഹാരം മാത്രമേ നടപ്പാക്കാനാകൂ. മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നവീകരണപ്രവൃത്തികൾ നീളുകയാണ്.
ബീച്ച് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 86.8 കോടി രൂപയുടെ പദ്ധതിയുണ്ട്. ജില്ലയുടെ ചരിത്രത്തില്‍ ഒരു ആശുപത്രിയുടെ വികസനത്തിനായി അനുവദിച്ച ഏറ്റവും വലിയ തുകയായിരുന്നു ഇത്. എം.എൽ.എ ഫണ്ട്, പ്ലാന്‍ഫണ്ട്, നാഷനല്‍ ഹെല്‍ത്ത് മിഷന് എന്നിവ വഴി 15 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതായാണ് കണക്ക്. സാധാരണക്കാരും മത്സ്യത്തൊഴിലാളികളുമുള്‍പ്പെടുന്ന തീരദേശത്ത് ഹൈടെക് ആശുപത്രി സമുച്ചയം ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ചികിത്സക്കെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവുന്നത്.
സര്‍ജിക്കല്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, അമിനിറ്റി ബ്ലോക്ക് എന്നീ മൂന്ന് മേഖലകളിലായാണ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എട്ടു നിലകളിലായാണ് സര്‍ജിക്കല്‍ ബ്ലോക്ക് രൂപകൽപന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.