കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ; ഹിയറിങ് തുടങ്ങി
text_fieldsrepresentational image
കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുകൊടുത്ത പെരുമണ്ണ, ഒളവണ്ണ വില്ലേജുകളിലുള്ളവരുമായി കലക്ടര്‍ നടത്തുന്ന ഹിയറിങ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുടങ്ങി. 292 പേരെയാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന ഹിയറിങ്ങില്‍ ആര്‍ബിട്രേറ്റര്‍ ആയ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് വിളിപ്പിച്ചത്. വ്യാഴാഴ്ച നടന്ന ഹിയറിങ്ങില്‍ 143 പേര് പങ്കെടുത്തു. 121 കിലോമീറ്റര്‍ വരുന്ന നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ റോഡിനായി ഭൂമി ഏറ്റെടുത്ത്, നഷ്ടപരിഹാരത്തുക ഏതെങ്കിലും ഗഡു ലഭിച്ചവരാണ് ഹിയറിങ്ങിന് എത്തുക. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന നിര്‍ദിഷ്ട ഹൈവേയുടെ 6.06 കിലോമീറ്റര്‍ ആണ് കോഴിക്കോട് ജില്ലയില്‍ വരുന്നത്. പന്തീരാങ്കാവിന് അടുത്ത് കൂടത്തുംപാറയില്നിന്ന് തുടങ്ങുന്ന പാത പാലക്കാട് മരുത റോഡില്‍ അവസാനിക്കും.
ഭൂമി ഏറ്റെടുത്ത വകയില്‍ ഇതിനകം 188 കോടി രൂപയാണ് ഭൂമി വിട്ടുനല്‍കിയ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി വിതരണംചെയ്തത്. ഭൂമിക്ക് നിശ്ചയിച്ച അടിസ്ഥാനവില ചിലയിടങ്ങളിൽ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റി ജില്ല കലക്ടറെ സമീപിച്ചിരുന്നു. ഇതിനുശേഷം അടിസ്ഥാനവില പുതുക്കി നിശ്ചയിച്ചു. ഇതിനിടെ ഭൂവുടമകള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അവരെ കേള്‍ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് കലക്ടര്‍ ഹിയറിങ് നിശ്ചയിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.