ക്ലിക്കായി കെ.എസ്.ആർ.ടി.സി പാർസൽ സർവിസ്; സൂക്ഷിക്കാൻ ഇടമില്ല
text_fieldsകെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സ്റ്റേഷൻ മാസ്റ്ററുടെ റൂമിന് പുറത്ത് അലക്ഷ്യമായി വെച്ച പാർസൽ പെട്ടികൾ
കോഴിക്കോട്: കെ.എസ്.ആർ.ടി.സിക്ക് വരുമാനം വർധിപ്പിക്കാൻ ആവിഷ്കരിച്ച് നടപ്പാക്കിയ ലോജിസ്റ്റിക് പാർസൽ സർവിസ് ഹിറ്റായെങ്കിലും സാധനങ്ങൾ സൂക്ഷിക്കാൻ അധികൃതർ മതിയായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്ന് ആക്ഷേപം. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പാർസൽ അയക്കാനെത്തിയാൽ പെട്ടികളിൽ തടഞ്ഞുവീഴുന്ന അവസ്ഥയാണ്.
സ്റ്റേഷൻ മാസ്റ്ററുടെ റൂമിലേക്കുള്ള വഴിയിലും പുറത്ത് അന്വേഷണ കൗണ്ടറിനടുത്തും കൊറിയർ പാക്കറ്റുകൾ അലക്ഷ്യമായി വാരിവലിച്ചിട്ടത് കാണാം. തിരക്കേറിയ ബസ് സ്റ്റാൻഡിൽ കൊറിയർ ബോക്സുകൾ ആരെങ്കിലും എടുത്ത് മാറ്റിയാൽപോലും തിരിച്ചറിയാൻ കഴിയില്ല. നിലവിൽ സ്റ്റേഷൻ മാസ്റ്ററുടെ റൂമിനോട് ചേർന്നാണ് ലോജിസ്റ്റിക് യൂനിറ്റ് പ്രവർത്തിക്കുന്നത്. ലോജിസ്റ്റിക്കിനായി അനുവദിച്ച റൂം വളരെ ചെറുതായത് കാരണം, സാധനങ്ങൾ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിന്റെയും ലോജിസ്റ്റിക് ഓഫിസിന്റെയും പുറത്തും അലക്ഷ്യമായി കിടക്കുന്ന കാഴ്ചയാണ്.
സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമുള്ള മറ്റൊരു ഭാഗത്തേക്ക് യൂനിറ്റ് മാറ്റണമെന്ന് ജീവനക്കാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. മാത്രമല്ല നിലവിൽ പാർസലുമായി എത്തുന്നവർ വാഹനങ്ങൾ റോഡിൽ നിർത്തി സാധനങ്ങൾ ലോജിസ്റ്റിക് യൂനിറ്റിലേക്ക് കയറ്റിക്കൊണ്ടുവരണം. ഇതുകാരണം പലരും പാർസൽ എത്തിക്കാനും മടിക്കുന്നു. വാഹനങ്ങളിൽ സാധനങ്ങൾ എത്തിക്കാൻ സൗകര്യമുള്ള സ്ഥലത്തേക്ക് യൂനിറ്റ് മാറ്റിയാൽ കൂടുതൽ പാർസലുകൾ ലഭിക്കും.
വാഹനങ്ങൾ കയറിവന്ന് സാധനങ്ങൾ പാർസൽ അയക്കുന്നതിന് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. ദിനംപ്രതി 18,000 രൂപ വരെയാണ് കോഴിക്കോട് ലോജിസ്റ്റിക് യൂനിറ്റിന്റെ വരുമാനം. മികച്ച വരുമാനം ലഭിച്ചിട്ടും യൂനിറ്റിനോട് അധികൃതർ ചിറ്റമ്മ നയം കാണിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. സ്വകാര്യ കൊറിയർ സർവിസുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവാണ് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. അതിനാൽതന്നെ പാർസൽ അയക്കാൻ എത്തുന്നവരും കൂടുതലാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.