ചായക്കും പലഹാരങ്ങൾക്കും വിലകൂട്ടി വിൽപന; സപ്ലൈ ഓഫിസറും സംഘവും പരിശോധന നടത്തി
text_fieldsrepresentational image
കുറ്റ്യാടി: ടൗണിലെ ഹോട്ടലുകളിൽ ചായക്കും പലഹാരങ്ങൾക്കും അമിത വില ഈടാക്കുന്നതായി ലഭിച്ച പരാതിയെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫിസറും സംഘവും പരിശോധന നടത്തി. ഫോണിലൂടെയും നേരിട്ടും ലഭിച്ച പരാതികളെ തുടർന്ന് അഞ്ച് ഹോട്ടലുകളിലാണ് സപ്ലൈ ഓഫിസറും റേഷനിങ് ഇൻസ്പെക്ടർമാരും പരിശോധന നടത്തിയത്. ചായക്ക് 12, 13 രൂപയായി വർധിപ്പിച്ചത് കണ്ടെത്തി.
ഇത് 10 രൂപയായി കുറക്കാമെന്ന് ചില ഹോട്ടലുകാർ സമ്മതിച്ചതായി അധികൃതർ പറഞ്ഞു. ഒരു ഹോട്ടലിൽ അനുമതി ഇല്ലാതെ സാധനങ്ങൾ പാക്ക് ചെയ്ത് വിൽപന നടത്തുന്നതായി കണ്ടെത്തി.
ഈ കേസിൽ തുടർ നടപടികൾക്കായി ലീഗൽ മെട്രോളജി വകുപ്പിനെ അറിയിക്കും. ചില ഹോട്ടലുകളിൽ വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. അനുമതി ഇല്ലാത്ത സ്ഥലത്ത് ഹോട്ടൽ പ്രവർത്തിപ്പിക്കുന്നതായും കണ്ടെത്തി. വിലവിവര പട്ടിക പ്രദർശിപ്പിച്ചു മാത്രമേ വെള്ളിയാഴ്ച മുതൽ ഹോട്ടൽ പ്രവർത്തിക്കാവൂ എന്നും നിർദേശിച്ചു.
പരിശോധന നടന്ന ഹോട്ടലുടമകൾക്ക് ആർക്കും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഉടൻ എടുക്കാൻ കർശന നിർദേശം നൽകി. ശാസ്ത്രീയ രീതിയിൽ മലിന ജലം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകി. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ, റേഷനിങ് ഇൻസ്പെക്ടർമാരായ ടി.വി. നിജിൻ, കെ.പി കുഞ്ഞിക്കൃഷ്ണൻ, കെ.കെ. ശ്രീധരൻ, ടി.എം. വിജിഷ്, ജീവനക്കാരായ കെ.പി. ശ്രീജിത് കുമാർ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.