നഗരസഭയിൽ സ്വകാര്യ കളിസ്ഥലങ്ങൾക്ക് ലൈസൻസ് വരും
text_fieldsകോഴിക്കോട്: സ്വകാര്യ മേഖലയിൽ നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ കളിസ്ഥലങ്ങൾക്കും ലൈസൻസ് കൊണ്ടുവരാൻ നടപടിയായി. നിയന്ത്രണങ്ങളും സുരക്ഷ ക്രമീകരണങ്ങളും ഉറപ്പുവരുത്തുന്നതിനൊപ്പം നഗരസഭക്ക് വരുമാനമുണ്ടാക്കലും ലക്ഷ്യമാണ്. ഇതിനായി തയാറാക്കിയ നിയമാവലി നഗരസഭ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചുകഴിഞ്ഞു. ലൈസൻസില്ലെങ്കിൽ 10,000 രൂപ വരെ പിഴയീടാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. സംസ്ഥാനത്ത് ഇത്തരം നിയമം ഒരുക്കിയ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാകും കോഴിക്കോട്. അപേക്ഷ നൽകി രണ്ടാഴ്ചക്കകം ലൈസൻസ് കിട്ടുന്ന വിധമാണ് ചട്ടം. ഒരു കൊല്ലത്തേക്കും അഞ്ചു കൊല്ലത്തേക്കും ലൈസൻസ് കിട്ടും.
നിബന്ധന ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കി കോർപറേഷന് പ്രവർത്തനം തടയാനാവും. പൊതുകാര്യങ്ങൾക്ക് ആവശ്യമെങ്കിൽ മൈതാനം കോർപറേഷന് സൗജന്യമായി തൽക്കാലത്തേക്ക് വിട്ടുകൊടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഗ്രൗണ്ടിെൻറ പ്രവർത്തനസമയം നിജപ്പെടുത്തും. കാണികൾ 50 പേരിൽ കൂടുതൽ ഉണ്ടെങ്കിൽ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ നിർബന്ധമാക്കും. തണ്ണീർത്തട സംരക്ഷണ നിയമ പരിധിയിൽ വരുന്ന സ്ഥലമാണെങ്കിൽ പ്രത്യേക അനുമതി, സ്ഥിരം നിർമാണമെങ്കിൽ മാസ്റ്റർപ്ലാൻ, മാലിന്യ സംസ്‌കരണം എന്നിവ നിർബന്ധമാണ്. സർക്കാർ, വിദ്യാലയം, ആശുപത്രികൾ, റെസിഡൻറ്സ്, എൻ.ജി.ഒ എന്നിവയുടെ കളിസ്ഥലങ്ങൾ നിയമപരിധിയിൽ വരില്ലെങ്കിലും ഫീസ് വാങ്ങുന്നവയെങ്കിൽ ലൈസൻസ് വേണ്ടിവരും.
ലൈസൻസ് ഫീസ് 100 ചതുരശ്ര മീറ്റർ വരെ 1000 രൂപയും 200 ച.മീറ്റർ വരെ 2000 രൂപയും 300 ച.മീ. വരെ 3000 രൂപയും 500 ച.മീ. വരെ 5000 രൂപയുമാണ് നിശ്ചയിച്ചതെങ്കിലും ഇത് മാറ്റത്തിന് വിധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.