തട്ടിയും മുട്ടിയുമുള്ള പോക്കിനെ ലീല പറയുന്നു; ജീവിതമെന്ന്
text_fieldsകോഴിക്കോട്: ‘കല്ലുവെട്ടുകുഴിയിൽ ഞാനും അച്ഛനും അമ്മയും ഒന്നിച്ചാ പണിക്ക് പോയത്. അച്ഛനും ചങ്ങായിമാരുമാണ് കല്ല് വെട്ടുക. അമ്മയും ഞാനും മറ്റുള്ളോരും കല്ല് കേറ്റി പുറത്തേക്ക് കൊണ്ടുവരും. അമ്മ രണ്ട് കല്ല് എടുക്കും. എനിക്ക് ഒന്നേ എടൂക്കാൻ പറ്റൂ. ഞാൻ ചെറുതല്ലേ. അന്ന് എനിക്ക് 13 വയസ്സേ ആയുള്ളൂ. ഇപ്പം 63 കഴിഞ്ഞു. ഇപ്പഴും തലേൽ എടുക്കും. സിമന്റ് കൊഴച്ചതും മെറ്റലും എല്ലാം’ -കെട്ടിട നിർമാണ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനെത്തിയ വനിത കമീഷൻ ചെയർപേഴ്സനെ കാണാനെത്തിയ ചെറൂപ്പ എടത്തിൽമീത്തൽ ലീലയുടെ വാക്കുകളിൽ തൊഴിൽ മേഖലയിലെ അസമത്വങ്ങളും ചൂഷണവും നിഴലിച്ചു നിൽക്കുന്നു.
അമ്പതുവർഷത്തെ പകലന്തിയോളമുള്ള തൊഴിലിനുശേഷവും ദാരിദ്ര്യവും പട്ടിണിയും വിട്ടുമാറിയിട്ടില്ല. 63ാമത്തെ വയസ്സിലും തൊഴിലെടുക്കുമ്പോൾ ആരോഗ്യംചൂണ്ടിക്കാട്ടി കരാറുകാർ കൂലി കുറച്ചു നൽകുന്നതായും അവർ പറയുന്നു.
പഴയതുപോലെ തലയിലെടുക്കാൻ കഴിയുന്നില്ലെങ്കിലും തന്റെ അവസ്ഥയറിഞ്ഞ് അവർ പട്ടിണിമാറ്റാൻ സഹായിക്കുന്നുണ്ട്. പൂർവികമായി കിട്ടിയ അഞ്ച് സെന്റു ഭൂമിയിൽ താനുണ്ടാക്കിയ വീടു വിറ്റത് മകളുടെ കല്യാണത്തിനാണ്. അന്നുതൊട്ട് ഇന്നോളം പിന്നെ താമസം സഹോദരിക്കൊപ്പമാണ്. കെട്ടിടനിർമാണത്തിന് സിമന്റും മെറ്റലും കല്ലും ചുമന്ന് ജീവിതം തേഞ്ഞുതീർന്നെങ്കിലും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. ‘പ്രമേഹവും പ്രഷറുമൊന്നും ഇതുവരെ പരിശോധിക്കേണ്ടി വന്നിട്ടില്ല.
തട്ടി-മുട്ടിയുള്ള പോക്കിനെ ഞാനും ജീവിതമെന്നാണ് പറയാറ്’- ലീല സൂചിപ്പിക്കുന്നു. തന്റെ ദാരിദ്ര്യം മാറിയില്ലെങ്കിലും താൻ തൊഴിലിലേക്ക് കൊണ്ടുവന്നവരിൽ പലരും ഇന്ന് വലിയ കരാറുകാരായതിൽ ലീല സന്തോഷിക്കുകയാണ്. അറുപത് കഴിഞ്ഞതോടെ തൊഴിലാളി യൂനിയനിൽനിന്ന് മൂന്നു വർഷം മുമ്പ് പിരിഞ്ഞെങ്കിലും പെൻഷൻ ലഭിച്ചത് കഴിഞ്ഞ മാസമാണ്, അതൊരാശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.