വീണ്ടെടുക്കണം നഗരത്തിലെ പ്രധാന മൈതാനം
text_fieldsകോഴിക്കോട്: മൈതാനങ്ങൾ തീരെയില്ലാത്ത കളിക്കമ്പക്കാരുടെ നഗരത്തിലെ പ്രധാന കളിസ്ഥലങ്ങളിലൊന്ന് അലങ്കോലപ്പെട്ടു കിടക്കുന്നു. മാങ്കാവിലെ കോർപറേഷൻ മൈതാനമാണ് കളിക്കാൻ പറ്റാതായത്. കെ.ഡി.എഫ്.എയുടെ എലൈറ്റ് ഡിവിഷനടക്കം ടോപ് ഡിവിഷൻ മത്സരങ്ങൾ മാത്രമേ ഇനി കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കാൻ സാധ്യതയുള്ളൂ.
നിലവിൽ ദേവഗിരി കോളജ്, മണാശ്ശേരി കോളജ്, കല്ലായി ഗണപത് സ്കൂൾ എന്നിവിടങ്ങളിലെ മൈതാനങ്ങളിലാണ് ജില്ല ലീഗ് മത്സരങ്ങൾ നടക്കുന്നത്. മാങ്കാവ് മൈതാനം വികസിപ്പിച്ചാൽ ജില്ല ലീഗടക്കം പ്രധാന മത്സരങ്ങൾ നഗര മധ്യത്തിൽ തന്നെ നടത്താനാവും.
കഴിഞ്ഞ ദിവസം ആഴ്ചവട്ടം സ്കൂൾ സ്പോർട്സ്, മാങ്കാവ് മൈതാനത്ത് നടത്തിയപ്പോൾ വിദ്യാർഥികൾ ചളിയിൽ വീണെന്നും പരിക്കേൽക്കും വിധമുള്ള കുഴികളാണ് മൈതാനത്തെന്നും കോർപറേഷൻ കൗൺസിലർ എൻ.സി. മോയിൻ കുട്ടി പറഞ്ഞു. 2000ത്തിൽ ഇരുമ്പ് കമ്പി പതിച്ച കൽമതിലും ഗേറ്റുമെല്ലാം വച്ച് കോർപറേഷൻ നവീകരിച്ചെങ്കിലും ഇപ്പോൾ എല്ലാം തകർന്ന നിലയിലാണ്. നന്നാക്കിയ ഗാലറിയും വൃത്തിയായി സൂക്ഷിക്കുന്നില്ല. തകർന്ന വാതിൽ വഴി ആർക്കും അകത്ത് പ്രവേശിക്കാവുന്ന സ്ഥിതിയാണ്. ഡ്രസിങ്ങ് റൂമിന് മുന്നിലും പരിസരത്തുമെല്ലാം അതിഥിതൊഴിലാളികിളും മറ്റും താവളമാക്കി.
മൈതാനത്ത് മയക്കുമരുന്നുകാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യമുണ്ടെന്ന് പരാതിയുണ്ട്. മൈതാനത്തിൽ കളിച്ചാൽ പരിക്കേൽക്കുന്ന സ്ഥിതിയാണ് ഇപ്പോൾ. മൈതാനത്തിന് ചുറ്റും ഓവുചാൽ നിർമിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ഫണ്ട് അപര്യാപ്ത പറഞ്ഞ് അന്ന് മുന്നോട്ട് പോയില്ല. ഡ്രസ് മാറ്റാനും വിശ്രമിക്കാനും സംവിധാനമില്ല. മതിയായ ശുചിമുറിയുമില്ല. മേൽനോട്ടത്തിന് ആളില്ലാത്ത അവസ്ഥയാണ്. ഗാലറിക്ക് പുറകിൽ മീൻ, മാംസ മാർക്കറ്റും കടമുറികളുമെല്ലാം പ്രവർത്തിക്കുന്നതാണ് കോർപറേഷന് വരുമാനമായുള്ളത്.
ഏക്കറിലേറെയുള്ള സ്ഥലം അന്യാധീനപ്പെടുന്ന അവസ്ഥയുമുണ്ടായി. കളിസ്ഥലം വികസനത്തിന് ഏറ്റെടുക്കാനിരുന്ന സ്ഥലം മറിച്ചു വിറ്റതുമായി ബന്ധപ്പെട്ടുള്ള കേസ് വികസനത്തിന് തടസ്സമായി പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കോർപറേഷന് അനുകൂലമായി വിധി വന്നുവെന്നും ഈ സാഹചര്യത്തിൽ സ്ഥലം ഉടൻ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.