ആരോഗ്യ വകുപ്പിന്റെ അനുമതി കാത്ത് മെഡി. കോളജ് റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം
text_fieldsകോഴിക്കോട്: കെട്ടിട സൗകര്യവും റെയിൽവേ അനുമതിയും ലഭിച്ചിട്ടും ആരോഗ്യ വകുപ്പിന്റെ പച്ചക്കൊടി കിട്ടാതെ മെഡിക്കൽ കോളജ് റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം അനിശ്ചിതത്വത്തില്‍. മെഡി. കോളജിലെത്തുന്ന രോഗികള്‍ക്ക് തുടര്‍ചികിത്സക്കുള്ള യാത്രകള്‍ക്ക് ആശ്വാസമേകുന്ന റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ജനം.
കൗണ്ടര്‍ പുനരാരംഭിക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിട്ടും ആരോഗ്യ വകുപ്പ് കനിയാത്തതിനാലാണ് തുറക്കാൻ കഴിയാത്തതെന്ന് എം.കെ. രാഘവന് എം.പിയുടെ ഓഫിസ് അറിയിച്ചു. നേരത്തെ മെഡി. കോളജ് പരിസരത്തേ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ റെയില്‍വേ ഒഴിവാക്കുകയായിരുന്നു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍, കൗണ്ടര്‍ അടച്ചുപൂട്ടിയത് വലിയ പ്രതിഷേധത്തിനിടയാക്കി.
മെഡി. കോളജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും റെയില്‍വേ ബുക്കിങ്ങിന് വളരെ ഉപകാരപ്രദമായിരുന്നു ഈ കേന്ദ്രം. മെഡി. കോളജിലെ കാന്‍സര്‍, കിഡ്നി, തലാസീമിയ തുടങ്ങിയ രോഗികള്‍ക്ക് തിരുവനന്തപുരം, എറണാകുളം തുടങ്ങിയിടങ്ങളിലെ ആശുപത്രികളിലേക്ക് ചികിത്സക്ക് പോകാൻ ടിക്കറ്റ് ബുക്ക്ചെയ്യാൻ ഇവിടെ നല്ല തിരക്കായിരുന്നു. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ രോഗികൾക്കുള്ള ആനുകൂല്യം ലഭിക്കില്ല. കൗണ്ടറിൽ നേരിട്ട് ബുക്ക് ചെയ്താൽ മാത്രമേ ആനുകൂല്യം ലഭിക്കൂ. ഇതിന് നിലവില്‍ മെഡി. കോളജില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെ കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനിലെത്തേണ്ട സാഹചര്യമാണുള്ളത്.
എം.കെ. രാഘവന് എം.പി മുന്‍കൈയെടുത്താണ് റെയില്‍വേയുമായി കൂടിയാലോചിച്ച് കൗണ്ടര്‍ പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചത്. ഇതിനായി മെഡി. കോളജ് കാമ്പസില്‍ ദന്തല്‍ കോളജിന് സമീപം വിശ്രമമന്ദിരത്തിനടുത്ത് സ്വകാര്യ വ്യക്തി നല്കിയ നാല് ലക്ഷം രൂപ സ്പോണ്സര്ഷിപ്പില് റിസര്‍വേഷന്‍ കൗണ്ടര്‍ ഓഫിസ് പ്രവര്‍ത്തന സജ്ജമാക്കി. എന്നാല്‍, കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് കൗണ്ടര്‍ അനുവദിക്കുന്ന കാര്യം മെഡി. കോളജ് പ്രിന്‍സിപ്പലിന് തീരുമാനിക്കാന്‍ കഴിയില്ലെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയില്‍ പെടുന്ന കാര്യമാണെന്നും മെഡി. കോളജ് അറിയിച്ചത്. അനുമതിക്കായി ഡയറക്ടറേറ്റിലേക്ക് നല്കിയ ഫയലിന്മേല് ഒരു വര്‍ഷമായി തുടര്‍നടപടികള്‍ ഇഴയുകയാണെന്നാണ് ആരോപണം.
മനുഷ്യാവകാശ കമീഷന് പരാതി
കോഴിക്കോട് : മെഡി. കോളജില്‍ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്ത്തകന് ദിനേശ് പെരുമണ്ണ മനുഷ്യാവകാശ കമീഷന് പരാതി നല്കി. ഈ റിസര്‍വേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ വൈകുന്നത് മനുഷ്യന്റെ ഏറ്റവും ദുരവസ്ഥയില്‍ അവന്റെ ചികിത്സാര്‍ഥമുള്ള യാത്രസൗകര്യം നിഷേധിക്കുന്ന മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.