ആവശ്യത്തിന് ഡോക്ടർമാരില്ല;ചക്രശ്വാസം വലിച്ച് മെഡി. കോളജ് യൂറോളജി വിഭാഗം
text_fieldsകോഴിക്കോട്: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വകുപ്പിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. വകുപ്പിൽ എട്ടു ഡോക്ടർമാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നാലു പേർ മാത്രമാണുള്ളത്.
ഒന്നര വർഷത്തിനിടെ നാലു ഡോക്ടർമാരാണ് ഇവിടെനിന്ന് പോയത്. പരിയാരം, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലേക്ക് സ്ഥലംമാറ്റം ലഭിച്ചതും മറ്റൊരു ഡോക്ടർമാർ സർവിസിൽനിന്ന് വിരമിക്കുകയും ചെയ്തിട്ടും പകരം ഡോക്ടർമാരെ നിയമിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
പരിയാരം മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റപ്പെട്ട ഡോക്ടർ തിരികെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ല. അതിനാൽ തന്നെ നിലവിലുള്ള ഡോക്ടർമാർക്ക് ലീവെടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
യൂറോളജി വിഭാഗത്തിൽ എല്ലാ ദിവസവും ഒ.പി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, ആഴ്ചയിൽ ഒരു ദിവസം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടക്കും. ആഴ്ചയിൽ നാലു ദിവസം തിയറ്ററും പ്രവർത്തിക്കുന്നുണ്ട്. നാലു ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടക്കുന്നത്.
സംസ്ഥാനത്ത് എല്ലാ ആഴ്ചയും മുടങ്ങാതെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന ഏക സർക്കാർ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജ്. നിലവിൽ ഒരു പ്രഫസറും ഒരു അസോസിയറ്റ് പ്രഫസറും രണ്ട് അസിസ്റ്റന്റ് പ്രഫസർമാരുമാണ് യൂറോളജി ഡിപ്പാർട്ട്മെന്റിലുള്ളത്.
ഇത്രയും ഡോക്ടർമാരാണ് മൂന്നു യൂനിറ്റ് നിയന്ത്രിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷ നടത്തിപ്പിൽ വന്ന കാലതാമസം കാരണം സീനിയർ റെസിഡന്റ് ഡോക്ടർമാരുടെ ബോണ്ട് സേവനവും ലഭ്യമാവുന്നില്ല. നിലവിലെ ഡോക്ടർമാർ അധികസമയം ജോലിയെടുത്താണ് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നത്.
250ൽ അധികം പേരാണ് ഒരു ദിവസം യൂറോളജി ഒ.പിയിൽ എത്തുന്നത്. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ യൂറോളജി മാത്രമാണ് എല്ലാ ദിവസവും ഒ.പി സേവനം ലഭ്യമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.