കോഴിക്കോട്-ബംഗളൂരു റൂട്ടിൽ കൂടുതൽ സ്വിഫ്റ്റ് സർവിസ്
text_fieldsകോഴിക്കോട്: കോഴിക്കോട്-ബംഗളൂരു റൂട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് അഞ്ചു സർവിസുകളാക്കുന്നു. നിലവിൽ നടത്തുന്ന രണ്ട് സർവിസുകൾക്ക് പുറമെ മൂന്ന് സർവിസുകൾ കൂടിയാണ് ആരംഭിക്കുന്നത്. ഇതിന്‍റെ ബുക്കിങ് നടപടികൾ വൈകാതെ ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ പറഞ്ഞു. നാല് സർവിസുകൾ തുടക്കത്തിൽതന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടെണ്ണമേ ആരംഭിച്ചിരുന്നുള്ളൂ. ബസുകൾ ലഭ്യമല്ലാത്തതായിരുന്നു കാരണം.
പുതിയ തീരുമാനപ്രകാരം ഒരു ബസ് കൂടി അനുവദിച്ചുകിട്ടും. ഉച്ച 12നും രാത്രി ഏഴിനുമാണ് നിലവിൽ സർവിസ് ഉള്ളത്. രാവിലെ 8.30, രാത്രി 8.45, രാത്രി 10.30 എന്നിങ്ങനെയാണ് പുതിയ സർവിസുകൾ വരുന്നത്. എ.സി സെമി സ്ലീപറും എയർബസുമാണ് വരുന്നത്. ഗജരാജ സ്ലീപർ കോച്ചുകൾ മലബാറിന് ഇതുവരെ അനുവദിച്ചിട്ടില്ല. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ഗജരാജ സർവിസുകൾ വേണമെന്ന ആവശ്യം ശക്തമാണ്.
സംസ്ഥാനത്ത് ആകെ ആറ് ഗജരാജ എ.സി സ്ലീപർ ബസുകളാണ് ഉള്ളത്. ഇത് കൊച്ചിക്കും തിരുവനന്തപുരത്തിനുമാണ് അനുവദിച്ചത്. സ്വകാര്യബസുകൾ വലിയ നിരക്ക് ഈടാക്കി ബംഗളൂരു സർവിസ് നടത്തുന്ന കോഴിക്കോട്ടേക്ക് ആഡംബര ബസുകൾ അനുവദിക്കാത്തത് അവരെ സഹായിക്കാനാണ് എന്ന ആരോപണമുണ്ട്. കോഴിക്കോട് നിന്ന് ദിവസം 12ഓളം സ്വകാര്യ ബസുകൾ ബംഗളൂരു സർവിസ് നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സിക്ക് 13 സർവിസുകളുണ്ട്.
തിരക്കുള്ള ദിവസങ്ങളിൽ 1700 രൂപവരെയാണ് സ്വകാര്യ സർവിസുകാർ ഈടാക്കുന്നത്. കെ.എസ്.ആർ.ടി.സിക്കാവട്ടെ പരമാവധി 700 മുതൽ 900 രൂപ വരെയാണ് നിരക്ക്. ഏപ്രിൽ 12 മുതലാണ് സ്വിഫ്റ്റ് സർവിസുകൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.