പണിമുടക്ക്: കോഴിക്കോട് ജില്ലയിൽ നിലച്ചത് 40 കോടിയുടെ വിറ്റുവരവ്
text_fieldsകോഴിക്കോട്: രണ്ടു ദിവസത്തെ പണിമുടക്ക് കഴിയുമ്പോൾ വ്യാപാരികളുടെ കണക്കുപുസ്തകത്തിൽ നികത്താനാവാത്ത കമ്മി. രണ്ടു ദിവസം അടച്ചിട്ടതോടെ ജില്ലയിൽ ഏതാണ്ട് 40 കോടിയുടെ വിറ്റുവരവ് നിലച്ചുവെന്നാണ് വ്യാപാരികളുടെ കണക്ക്. ഞായറാഴ്ച ഉൾപ്പെടെ ഫലത്തിൽ തുടർച്ചയായ മൂന്നു ദിവസമാണ് കടകൾ അടഞ്ഞുകിടന്നത്. കോവിഡ് നിയന്ത്രണങ്ങളുണ്ടാക്കിയ വൻ പ്രതിസന്ധികൾ തരണം ചെയ്തുവരുന്നതിനിടെയാണ് വ്യാപാരമേഖല നിശ്ചലമായത്.
പച്ചക്കറി, പഴം ഉൾപ്പെടെ മേഖലകളെ ഇത് ഫലത്തിൽ നാലു ദിവസത്തോളം ബാധിക്കും. ചരക്കുഗതാഗതതം മുടങ്ങിയത് എല്ലാം പുറത്തുനിന്ന് വരുന്ന കേരളത്തിന് മറ്റേത് സംസ്ഥാനങ്ങളെക്കാളും ബാധിക്കും. ചില്ലറ കച്ചവടമേഖലയിൽ ജില്ലയിലെ പ്രതിദിന വിറ്റുവരവ് ഏതാണ്ട് 20 കോടി രൂപ വരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി വി. സുനിൽ കുമാർ പറയുന്നു.
കടമുടക്കം രണ്ട് ദിവസമാണെങ്കിലും കാര്യങ്ങൾ സാധാരണനിലയിലേക്ക് വരാൻ ഒരാഴ്ചസമയമെടുക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. കണക്കെടുപ്പിന്റെയും ഓവർ ഡ്രാഫ്റ്റ് ക്ലിയറൻസിന്റെയും സമയത്ത് സ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്നത് ഇരട്ടപ്രഹരമായതായും വ്യാപാരികൾ പറയുന്നു. സൂപ്പർ മാർക്കറ്റുൾപ്പെടെ സ്ഥാപനങ്ങൾ ഇനി കണക്കെടുപ്പിന് വേണ്ടിയും കച്ചവടം നിർത്തിവെക്കണം.
റമദാൻ വിപണി സജീവമായ ഘട്ടത്തിലാണ് കടകൾ രണ്ട് ദിവസം അടഞ്ഞുകിടന്നത്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട നിത്യോപയോഗ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും മറ്റും വിപണി സജീവമാവുന്ന ദിവസങ്ങളാണിത്. വിഷു അടുത്തിരിക്കെ തുണിവ്യാപാരമേഖലയിലും ഉണർവിന്റെ സമയമാണ്. ഇവർക്കെല്ലാം വലിയ നഷ്ടമാണ് രണ്ട് ദിവസം ഉണ്ടായത്.
പണിമുടക്കിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ചിലതിനോട് യോജിപ്പുണ്ടെങ്കിലും വ്യാപാരമേഖലയെ തകർക്കുന്നതിന് തുല്യമാണ് രണ്ട് ദിവസം അടച്ചിടുന്നത് എന്ന നിലപാടായിരുന്നു എറ്റവും വലിയ സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടേത്. അതേസമയം, ശക്തമായ തീരുമാനമെടുത്ത് കടകൾ തുറക്കാൻ സംഘടന ആഹ്വാനംചെയ്തില്ല. എന്നാൽ, പണിമുടക്ക് ആരംഭിച്ച ദിവസം വൈകുന്നേരമാവുമ്പോഴേക്കും പലയിടങ്ങളിലും മുറുമുറുപ്പും പ്രതിഷേധവുമുയർന്നു. ചൊവ്വാഴ്ച കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പക്ഷേ, നാട്ടിൻപുറങ്ങളിൽപോലും കടകൾ ഭാഗികമായേ തുറന്നുള്ളൂ. നഗരത്തിൽ ആളെത്തില്ലെന്നതിനാൽ വ്യാപാരികൾ കട തുറന്നില്ല. മിഠായിത്തെരുവിൽ 15ഓളം കടകളാണ് ചൊവ്വാഴ്ച തുറന്നത്. പ്രതിദിനവാടകയുള്ള കടകൾ തുറന്നുവെച്ച് കച്ചവടം കിട്ടിയില്ലെങ്കിൽ അതിലേറെ നഷ്ടമാവുമെന്നതിനാലാണ് നഗരത്തിലെ പല കടകളും തുറക്കേണ്ടെന്ന് വ്യാപാരികൾ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.