ലയൺസ് പാർക്കിൽ പുതിയ കുളം: 7.5 കോടിയുടെ നവീകരണത്തിന് അനുമതി
text_fieldsകോഴിക്കോട്: കടപ്പുറത്തെ ലയൺസ് പാർക്ക് രണ്ട് ഭാഗങ്ങളാക്കി നവീകരിക്കാൻ തീരുമാനം. മൊത്തം 7.5 കോടി രൂപ ചെലവിൽ പാർക്ക് നവീകരിക്കാനുള്ള തീരുമാനത്തിനാണ് കോർപറേഷൻ അനുമതി നൽകിയത്. ഒരേക്കറിലേറെ വരുന്ന ഭൂമിയിൽ 34 സെന്റ് സ്ഥലത്ത് 5.25 കോടി ചെലവിൽ 1500 ചതുരശ്രമീറ്ററിൽ പുതിയ കുളവും 2.25 കോടി ചെലവിൽ ഉദ്യാനവുമാണ് നിർമിക്കുക. കേന്ദ്ര സഹായത്തോടെയുള്ള ‘അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ’ (അമൃത്) പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാനാണ് കോർപറേഷൻ തീരുമാനം.
നേരത്തേതന്നെ അമൃത്-2 പദ്ധതിയിൽ പാർക്ക് നവീകരിക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഉദ്യാനത്തിന് മാത്രമായി 7.5 കോടി രൂപ വകയിരുത്താൻ ബുദ്ധിമുട്ടുള്ളതായി അമൃത് മിഷൻ ഡയറക്ടർ അറിയിച്ചു. ഇതിന് പരിഹാരമായാണ് പദ്ധതി രണ്ടായി വിഭജിച്ച് കുളവും അതിന് ചുറ്റുമുള്ള 5.2 കോടി രൂപയുടെ മോടിപിടിപ്പിക്കലും ജലാശയ നിർമാണത്തിനുള്ള വകയിൽ ഉൾപ്പെടുത്തിയത്. കുളത്തോടൊപ്പം വായനമുറി, എലിവേറ്റഡ് ട്രാക്ക്, കളിയുപകരണങ്ങൾ എന്നിവയെല്ലാം പുതിയ പദ്ധതിയിൽ ഉയരും. ചുറ്റുമതിൽ പൊളിച്ചിട്ട ലയൺസ് പാർക്ക് ഇപ്പോൾ അലങ്കോലമായിക്കിടക്കുകയാണ്. 1965 സെപ്റ്റംബർ 19ന് അന്നത്തെ മേയർ എ. ബാവുട്ടി ഹാജിയാണ് ലയൺസ് ഇന്റർനാഷനൽ ക്ലബിന് ബീച്ചിലെ സ്ഥലം പാർക്കാക്കാൻ കൈമാറിയത്. തുറമുഖ വകുപ്പിന്റെ സ്ഥലം നഗരസഭ താൽക്കാലികമായി ഏറ്റെടുത്ത് ക്ലബിന് കൈമാറുകയായിരുന്നു. പിന്നീട് പാർക്കിന് വടക്ക് 1973ൽ കുട്ടികളുടെ പാർക്കും ആരംഭിച്ചു. അന്നത്തെ പാർക്കിലുള്ള പ്രതിമകളും പൊയ്കകളും മറ്റും സംരക്ഷിച്ചാവണം നവീകരണമെന്ന ആവശ്യമുണ്ടെങ്കിലും നടപ്പാക്കുക പ്രയാസമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.