സംരക്ഷിക്കാൻ ആരുമെത്തിയില്ല; സ്റ്റീൽ കോംപ്ലക്സ് ഛത്തിസ്ഗഢിലെ കമ്പനിക്ക്
text_fieldsകോഴിക്കോട്: സംസ്ഥാന സർക്കാറും സെയിലും കൈയൊഴിഞ്ഞതോടെ കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സ് ഛത്തിസ്ഗഢിലെ ഔട്ട് സോഴ്സിങ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്വന്തമാക്കി. 300 കോടിയോളം ആസ്തിയുള്ള കമ്പനിയാണ് 30 കോടി രൂപക്ക് സ്വകാര്യ കമ്പനി സ്വന്തമാക്കിയത്.
കനറാ ബാങ്കിൽനിന്ന് ലോണെടുത്ത വകയിൽ ജപ്തി ഭീഷണി നേരിടുന്ന കമ്പനി 107 കോടി രൂപയാണ് വായ്പയിനത്തില്‍ തിരിച്ചടക്കാനുണ്ടായിരുന്നത്. നാഷനൽ കമ്പനി ലോ ട്രൈബ്യൂണലുമായി നടത്തിയ ചര്‍ച്ചയില്‍ തുക തിരിച്ചടച്ച് സ്റ്റീൽ കോംപ്ലക്സ് സംരക്ഷിക്കാൻ അവസരം ലഭിച്ചിട്ടും സംസ്ഥാന സർക്കാറും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും (സെയിൽ) ഇതിന് തയാറാകാത്തതിനെത്തുടർന്നാണ് കമ്പനി ഛത്തിസ്ഗഢിലെ കൺസൽട്ടൻസി കമ്പനിയുടെ കൈയിലെത്തിയത്.
മാത്രമല്ല, ഓഹരി വിൽക്കാൻ തങ്ങൾ തയാറാണെന്ന് സംസ്ഥാന സർക്കാറും സെയിലും ട്രൈബ്യൂണലിനെ അറിയിക്കുകയും ചെയ്തു.തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരമായി 5.35 കോടി ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടു കോടി രൂപ മാത്രമാണ് കരാർ പ്രകാരം ലഭിക്കുക. ഇത് കമ്പനി അടച്ചുപൂട്ടുമ്പോഴുണ്ടായിരുന്ന മുന്നൂറോളം തൊഴിലാളികളെ പ്രതിസന്ധിയിലാക്കും.
റീ റോളിങ് മില്‍ സ്ഥാപിക്കാനായി 2014ലാണ് സ്റ്റീല്‍ കോംപ്ലക്സ് 45 കോടി രൂപ കനറാ ബാങ്കില്‍നിന്ന് കടമെടുത്തത്. തുക അടക്കാതായതോടെ പലിശയേറി 107 കോടിയിലെത്തി. റീറോളിങ് മില്ലിലൂടെ പ്രതീക്ഷിച്ച നേട്ടം കിട്ടാതിരുന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി.
2016ല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിലക്കുമ്പോള്‍ മുന്നൂറോളം ജീവനക്കാരുണ്ടായിരുന്നു. ചിലർ ബിവറേജസ് കോർപറേഷനിലേക്ക് ഡെപ്യൂട്ടേഷൻ വഴി മാറിയതും മറ്റുചിലർ ജോലി ഉപേക്ഷിക്കുകയും ചെയ്തതോടെ ഇപ്പോൾ വെറും 30 പേരേ അവശേഷിക്കുന്നുള്ളൂ. ഇവര്‍ക്കാകട്ടെ, മാസങ്ങളായി ശമ്പളവുമില്ല. ഇവരുടെ തൊഴിൽ സംരക്ഷിക്കാനുള്ള ഉപാധികളൊന്നും പുതിയ ധാരണയിലില്ല.
സ്റ്റീൽ കോംപ്ലക്സ് നിലനിർത്താൻ 2019ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കൂട്ടായ ചര്‍ച്ച നടക്കുകയും പൊതുമരാമത്ത് വകുപ്പിനു കീഴിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട കമ്പികളില്‍ 30 ശതമാനം ഇവിടെനിന്ന് എടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, കേന്ദ്രം ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയോ നിര്‍ദേശം നടപ്പാക്കുകയോ ഉണ്ടായില്ല. ഇതോടെ കമ്പനി പൂർണമായും തകർന്നു. വ്യവസായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലുള്ള പൊതുമേഖല സ്ഥാപനം സംരക്ഷിക്കാൻ അദ്ദേഹം മുൻകൈയെടുത്തില്ല എന്നത് ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.