സ്ത്രീയെ കൊന്ന് കൊക്കയിൽ തള്ളിയ കേസിൽ ഒരാൾകൂടി പിടിയിൽ
text_fieldsകോഴിക്കോട്: സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിൽ തള്ളിയെന്ന കേസിൽ കൂട്ടുപ്രതി സേലത്ത് പൊലീസ് പിടിയിൽ. കുറ്റിക്കാട്ടൂർ വടക്കെ വിരപ്പൊയിൽ വീട്ടിൽ സൈനബ വധക്കേസിൽ പ്രതി ഗൂഡല്ലൂർ എല്ലാമല സ്വദേശി സുലൈമാനെന്ന സൈനുൽ ആബിദീനാണ് (54) കസബ പൊലീസ് പിടിയിലായത്. മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സുലൈമാൻ
പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ അപേക്ഷ നൽകും. കേസിൽ മറ്റൊരു പ്രതി മലപ്പുറം താനൂർ കുന്നുംപുറം സമദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കസബ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ബി. കൈലാസനാഥിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിലെത്തിയപ്പോൾ കടന്നുകളഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെയും സേലം പൊലീസിന്റെയും സഹായത്തോടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു. മുമ്പും മോഷണക്കേസിലും മറ്റും പ്രതിയായ സുലൈമാൻ കൊലപാതകത്തിൽ പങ്കാളിയാണെന്ന് ഒന്നാം പ്രതി സമദ് മൊഴി നൽകിയിരുന്നു. ലോറി ഡ്രൈവറായ സുലൈമാൻ ഗൂഡല്ലൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കോയമ്പത്തൂർ എത്തിയത്.
സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയിൽനിന്നാണ് കണ്ടെത്തിയത്. സമദും സുലൈമാനും ചേർന്നാണ് കൊലനടത്തിയത്. സൈനബയെ കാണാനില്ലെന്ന് ഭർത്താവ് ജെയിംസ് എന്ന മുഹമ്മദലി കസബ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സൈനബയെ ഷാളുപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം മലപ്പുറം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് സമദ് പൊലീസിൽ പറഞ്ഞത്.
പണവും സ്വർണവും കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ഏഴിന് മൊഫ്യൂസിൽ സ്റ്റാൻഡിൽനിന്ന് സ്ത്രീയെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. മുക്കം ഭാഗത്ത് എത്തിയപ്പോൾ ഷാൾ കഴുത്തിൽ മുറുക്കി കൊല നടത്തി. കാറോടിച്ച സുലൈമാനും ഷാൾ കുരുക്കാൻ കൂട്ടുകൂടി. തുടർന്ന് വഴിക്കടവ് വഴി നാടുകാണി ചുരത്തിലെത്തി സൈനബയുടെ ഫോൺ സ്വിച്ച് ഓഫാക്കി.
ആഭരണങ്ങളും ബാഗിലെ പണവും എടുത്തശേഷം രാത്രി എട്ടിന് നാടുകാണി ചുരത്തിലെത്തി കാറിന്റെ പിൻ സീറ്റിൽനിന്ന് മൃതദേഹം ചുരത്തിലേക്ക് തള്ളിയെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വർണവും പണവും സമദിൽനിന്ന് സുലൈമാൻ മോഷ്ടിച്ചതായും ഇത് മറ്റൊരു സംഘം തട്ടിയെടുത്തെന്നുമാണ് പ്രതികൾ പറഞ്ഞതെന്നും ഇതിൽ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.