ജനസമ്പർക്കത്തിൽ തിളങ്ങി ജനകീയനായ മുഖ്യമന്ത്രിയായി
text_fieldsകോഴിക്കോട്: രാവിലെ മുതൽ രാത്രി വരെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുക... ഭക്ഷണവും വെള്ളവും വിശ്രമവുമെല്ലാം ഉപേക്ഷിച്ച് അവക്കെല്ലാം പരിഹാരമുണ്ടാക്കുക...അതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി. കോഴിക്കോട്ടെ സമ്പർക്കം രാവിലെ പത്തുമുതൽ രാത്രി പത്തുവരെ നീണ്ടപ്പോൾ ഒരേ നിൽപിൽ ആയിരക്കണക്കിന് നീറുന്ന പ്രശ്നങ്ങൾക്ക് അദ്ദേഹം തീർപ്പുണ്ടാക്കി. ഇതൊക്കെയാണ് ഉമ്മൻ ചാണ്ടിയെ ജനകീയനായ മുഖ്യമന്ത്രിയാക്കിയത്.
ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് പരിഹാരം കാണുക എന്ന ആശയമാണ് എല്ലാ ജില്ലയിലും ജനസമ്പർക്ക പരിപാടിയായി മാറിയത്. ജനസമ്പർക്ക പരിപാടിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് രാഷ്ട്രീയ എതിരാളികളെപോലും അമ്പരപ്പിച്ചുവെന്നതാണ് സത്യം. പാവങ്ങളുടെ ചികിത്സക്കും മറ്റുമായി കോടിക്കണക്കിന് രൂപയാണ് ഇതുവഴി വിതരണം ചെയ്തത്. പതിനായിരക്കണക്കിന് നീറുന്ന പ്രശ്നങ്ങൾക്കും തീർപ്പായി. കിടപ്പിലായവരെ ഉൾപ്പെടെ ആംബുലൻസിലും വീൽചെയറിലുമൊക്കെയാണ് ജനസമ്പർക്ക പരിപാടിയിലേക്ക് എത്തിച്ചത്. വേദിയിൽ അവരെ അങ്ങോട്ടുപോയി കാണാനുള്ള ജനസേവകന്റെ നല്ല മാതൃകയും അന്നദ്ദേഹം സമൂഹത്തിന് കാട്ടിക്കൊടുത്തു. മന്ത്രിസഭ യോഗം ജനസമ്പർക്ക പരിപാടി തീരുമാനിച്ചതിനുപിന്നാലെ ആദ്യം സമ്പർക്കം നടന്നത് കോഴിക്കോട്ടായിരുന്നു. 2011 നവംബർ 11ന് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലായിരുന്നു ഇത്. മുൻകൂട്ടി ലഭിച്ച എട്ടായിരത്തോളം പരാതികൾക്കുപുറമെ അന്ന് നേരിട്ടും ആളുകളെത്തി പരാതികൾ നൽകി. ആദ്യം ലഭിച്ച എട്ടായിരം പരാതികളിൽ മൂവായിരത്തിലധികം സർക്കാർ ഓഫിസുകളിൽ തന്നെ തീർപ്പാക്കിയിരുന്നു. ബാക്കിയുള്ളവയിൽ ഏറെയും സാങ്കേതിക നൂലാമാലകളിൽപെട്ട കാര്യങ്ങളായിരുന്നു.
ഇതിനെല്ലാം ഉമ്മൻചാണ്ടി തീർപ്പുണ്ടാക്കി. അവശേഷിച്ചവ സർക്കാർ തലത്തിൽ തീരുമാനമെടുക്കുന്നതിനായി മാറ്റി. വാഹന പണിമുടക്ക് നടന്ന ദിവസമായിട്ടുകൂട്ടി കിട്ടിയ വാഹനങ്ങളിൽ വൻ ജനാവലിയാണ് അന്ന് മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഏഴ് കൗണ്ടറുകൾ രജിസ്ട്രേഷന് ഒരുക്കിയിട്ടും കാണാനെത്തിയവരുടെ നീണ്ടവരി റോഡിൽവരെയെത്തി. ജില്ലയിലായിരുന്നു ഏറ്റവും കുടുതൽ ചികിത്സ സഹായം അനുവദിച്ചത്. തന്നെ കാണാനെത്തിയ ആരെയും നിരാശനാക്കാതെ എല്ലാവർക്കും ആശ്വാസം പകർന്നാണ് മടക്കി അയച്ചത്. ‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ ആർക്കും സാധ്യമല്ലെങ്കിലും പരിഹാരമുണ്ടാവേണ്ട കാര്യങ്ങൾ ഭരണാധികാരി ശ്രദ്ധിക്കപ്പെടാതെ പോവുന്നത് ശരിയല്ല’ എന്നായിരുന്നു അന്ന് ഉമ്മൻ ചാണ്ടി ഉദ്ഘാടനത്തിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.