കോവിഡ് പരിശോധിക്കാൻ ജനത്തിന് മടി; അധികൃതർക്കും ആവേശം കുറയുന്നു
text_fieldsകോഴിക്കോട്: പുതുവത്സരപ്പിറവിക്ക് ശേഷം കോവിഡ് രോഗികൾ ജില്ലയിൽ കുത്തനെ കൂടിയപ്പോഴും പരിശോധനകൾ വർധിക്കുന്നില്ല. കോവിഡ് പരിശോധനക്ക് ജനങ്ങൾ മടികാണിക്കുന്നതിനൊപ്പം ആരോഗ്യവകുപ്പിന്റെ സംവിധാനങ്ങൾക്ക് ആവേശം കുറഞ്ഞതും പരിശോധനകൾ കുറയാൻ കാരണമാവുന്നു. ഡിസംബർ 31ന് 249 ആയിരുന്നു ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) നാലര ശതമാനമായി കുറഞ്ഞിരുന്നു. 2772 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്ന ആകെ രോഗികൾ. ഒരുവർഷത്തിന് ശേഷമായിരുന്നു സജീവ രോഗികളുടെ എണ്ണം ഇത്രയും കുറഞ്ഞത്. എന്നാൽ, രണ്ടാഴ്ച പിന്നിട്ടപ്പോൾ പ്രതിദിന രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. സജീവ രോഗികളുടെ എണ്ണം 6000 കടന്നു. ടി.പി.ആർ 16 ശതമാനം പിന്നിട്ടതും ആശങ്കജനകമാണ്.
ഈ മാസം നാലിന് 6385 പേരെ പരിശോധിച്ചപ്പോൾ 403 പേർക്കായിരുന്ന് രോഗം. ടി.പി.ആർ 6.42 ശതമാനം മാത്രമായിരുന്നു. രോഗം കുതിക്കുമ്പോഴും പരിശോധന 7000 മാത്രമാണ് നടത്തിയത്. രണ്ടാം തരംഗത്തിന്റെ മൂർധന്യകാലത്ത് ജില്ലയിൽ അരലക്ഷത്തിലേറെ സജീവ രോഗികളുണ്ടായിരുന്നു. അക്കാലത്ത് ദിനം പ്രതി 30,000 വരെ പരിശോധനകൾ നടത്താൻ ജില്ല ഭരണകൂടം സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു.
ആന്റിജെൻ പരിശോധന ഒഴിവാക്കി ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതോടെ സ്വാഭാവികമായും പരിശോധനകൾ കുറഞ്ഞു. വീട്ടിലെ ഒരാൾക്ക് രോഗം ബാധിച്ചാൽ മറ്റുള്ളവർ കോവിഡിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന അവസ്ഥയാണുള്ളത്. ലക്ഷണങ്ങളുള്ളവർ പൊതുസമൂഹത്തിൽ ഇറങ്ങി നടക്കുന്നതും പതിവാണ്. വാർഡ്തലത്തിലുള്ള ആർ.ആർ.ടി അടക്കമുള്ള സംവിധാനങ്ങളും നിലച്ച മട്ടാണ്. സർക്കാർതലത്തിൽ 5000ലേറെ സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനമാണുള്ളത്. എന്നാൽ, ആയിരം പരിശോധനകൾപോലും നടത്തുന്നില്ലെന്ന ആക്ഷേപമുണ്ട്. ഹെൽത്ത് സെന്ററുകൾ മുതൽ ജില്ല ആശുപത്രികൾ വരെയുള്ള ഇടങ്ങളിൽ പരിശോധനക്ക് പഴയ ഉഷാറില്ല. ഫലം കിട്ടാനും ദിവസങ്ങൾ കാത്തിരിക്കേണ്ടിവരുന്നു. സർക്കാർതലത്തിൽ പരിശോധന കുറഞ്ഞതോടെ സ്വകാര്യലാബുകാർക്ക് മികച്ച കൊയ്ത്താണ്. സ്വകാര്യലാബുകളിൽനിന്ന് ഫലം അറിയിക്കുകയല്ലാതെ ആരോഗ്യവകുപ്പിൽനിന്നുള്ള ഫോൺവിളികളും നിലച്ചെന്ന് രോഗികൾ പരാതിപ്പെടുന്നു.
31ന് മുമ്പായി കുത്തിവെപ്പെടുക്കണം
കോഴിക്കോട്: ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള ഓൺലൈൻ ബുക്കിങ് എളുപ്പം നടത്താമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. കോവിഡ് കേസുകൾ വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ 15 വയസ്സിന് മുകളിലുള്ള, കുത്തിവെപ്പ് എടുക്കാൻ ബാക്കിയുള്ളവർ ജനുവരി 31 ന് മുമ്പായി എടുക്കണം. കോവാക്സിൻ കുത്തിവെക്കാനുള്ള 15 മുതൽ 18 വരെ പ്രായമുള്ളവർ, രണ്ടാം ഡോസുകാർ, ഒന്നാം ഡോസെടുക്കാത്തവർ, മൂന്നാം ഡോസ് കരുതൽ കുത്തിവെപ്പ് നടത്തേണ്ടവർ എന്നിവർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കാം. കോവാക്സിൻ ആദ്യ ഡോസെടുത്ത് 28 ദിവസത്തിന് ശേഷവും കോവിഷീൽഡ് ആദ്യ ഡോസെടുത്ത് 84 ദിവസങ്ങൾക്ക് ശേഷവും രണ്ടാം ഡോസെടുക്കാം. കോവിഡ് പോസിറ്റിവായവരെങ്കിൽ രോഗം ഭേദമായി 3 മാസത്തിന് ശേഷം വാക്സിനെടുക്കാം
കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും വാക്സിനേഷൻ നടത്തുക എന്നത് വളരെ പ്രധാനമാണ്. രോഗം ബാധിച്ചാൽ തന്നെ ഗുരുതരമാകാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനും വാക്സിനേഷനിലൂടെ സാധിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.