റംലബീഗത്തിന്റെ മോഹം പൂവണിഞ്ഞു; കണ്ണടച്ചത് സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച്
text_fieldsകോഴിക്കോട്: മാപ്പിളപ്പാട്ടിന്റെ രാജകുമാരി റംലബീഗത്തിന്റെ വീടിനെക്കുറിച്ചുള്ള വേദനയും വേവലാതിയും തീർത്തത് ഇശൽ മാല വാട്സ്ആപ് ഗ്രൂപ്. ആലപ്പുഴയിൽനിന്ന് കോഴിക്കോട്ടേക്ക് താമസം മാറിയ 2009 മുതൽ റംലബീഗത്തിന് വീടെന്ന സ്വപ്നം ഏറെ പ്രതിസന്ധി തീർത്തിരുന്നു. അല്ലലില്ലാതെ സമാധാനത്തോടെ അന്തിയുറങ്ങാൻ ഒരു കൊച്ചു വീടെന്ന മോഹം അടുപ്പക്കാരോട് പലതവണ പങ്കുവെച്ചിരുന്നു. തന്റെ പാട്ടിനെപോലെ തന്നെയും സ്നേഹിക്കുന്നവരുള്ളതിനാൽ വീട് നൽകാമെന്ന വാഗ്ദാനവുമായി ചിലർ എത്തി.
കൊട്ടിഘോഷിച്ചാണ് കണ്ണാടിക്കലിൽ ഫ്ലാറ്റ് വാങ്ങി നൽകിയത്. സ്വന്തമെന്നു കരുതി ആറു വർഷത്തോളം താമസിച്ച വീടിന്റെ ഉടമ താനല്ലെന്ന് അറിഞ്ഞതോടെ ഹൃദയഗായികക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു അത്. വീട് വാഗ്ദാനം ചെയ്തവർ പണം പൂർണമായി നൽകിയിരുന്നില്ല.
വീട് ഉടൻ ഒഴിയണമെന്ന് അറിയിക്കുകയും ചെയ്തതോടെ ജീവിതസായാഹ്നത്തിൽ റംല ബീഗത്തിനു ഗാനംപോലും സുഖം പകരാതായി. ഏറെ സ്നേഹിച്ചവരുടെ കൊടുംചതി അസ്വസ്ഥമാക്കിയത് ചില്ലറയൊന്നുമായിരുന്നില്ല. കബളിപ്പിക്കപ്പെട്ട വിവരം ‘മാധ്യമം’ വാർത്തയാക്കിയതിനെത്തുടർന്ന് റംലബീഗത്തിന്റെ പാട്ടുകളെ നെഞ്ചേറ്റിയ സഹൃദയർ ഗായികയുടെ കണ്ണീർ തുടയ്ക്കാൻ കൈകോർത്തു.
20 ലക്ഷം രൂപ സ്വരൂപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തു. ‘ഇശൽ മാല’ വാട്സ്ആപ് ഗ്രൂപ്പിന്റെ ഇടപെടലിലൂടെ ഫ്ലാറ്റിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ ഇല്ലാതാക്കുകയും താമസിക്കാൻ ഇടമൊരുക്കുകയും ചെയ്തു. മാപ്പിളപ്പാട്ടിനും കഥാപ്രസംഗത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനമായിരുന്നു ഈ കൂട്ടായ്മയുടെ പ്രവർത്തനമെന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു.
ഇശൽ മാല വാട്സ്ആപ് ഗ്രൂപ് ചെയർമാൻ യഹ് യ തളങ്കരയുടെ നേതൃത്വത്തിൽ എം.ജി. ശ്രീകുമാർ, രഹ്ന, വി.ടി. മുരളി, സുബൈർ വെള്ളിയോട്, ഫൈസൽ എളേറ്റിൽ, കെ. കെ. അബ്ദുൽസലാം എന്നിവർ മുന്നിട്ടിറങ്ങിയത് കണ്ണടക്കുന്നത് സ്വന്തം വീട്ടിൽവെച്ചാവണമെന്ന റംല ബീഗത്തിന്റെ മോഹം സാക്ഷാത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.