കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് നാടിനു നാണക്കേട്...
text_fieldsകോഴിക്കോട്: 30 വയസ്സായ മാവൂർ റോഡിലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് ആധുനികരീതിയിൽ നവീകരിക്കാനുള്ള പദ്ധതി ഈ സാമ്പത്തിക വർഷവും തുടങ്ങാനായില്ല. വിശദ പദ്ധതിരേഖ തയാറാക്കാൻ ആർകിടെക്റ്റിനെ ചുമതലപ്പെടുത്താൻ തീരുമാനമായെങ്കിലും കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായി മുന്നോട്ടു പോയില്ല. നിയന്ത്രണങ്ങൾ കഴിഞ്ഞ് ബസുകൾ സാധാരണപോലെ ഓടിത്തുടങ്ങിയതോടെ കാലഹരണപ്പെട്ട സ്റ്റാൻഡിൽ യാത്രക്കാരും തൊഴിലാളികളും വ്യാപാരികളും ദുരിതമനുഭവിക്കുകയാണ്. കേരളത്തെ മികച്ച ബസ് ടെർമിനലാക്കി മാറ്റുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. നടപടികൾ തുടങ്ങിവെച്ചെങ്കിലും കാര്യമായി മുന്നോട്ടുപോയിട്ടില്ല. വിശദ പദ്ധതിരേഖ തയാറാക്കണം. ടൈലുകളും പെയിൻറും ഇളകിയ സ്റ്റാൻഡിൽ തുടക്കത്തിൽ കടകൾ ലേലത്തിലെടുത്തവരല്ല ഇപ്പോൾ കച്ചവടം ചെയ്യുന്നവരിൽ ഭൂരിപക്ഷവും.
മതിയായ പാർക്കിങ് സൗകര്യവും വഴികളും ഇല്ലാത്തതിനാൽ കച്ചവടം കുറഞ്ഞ സ്റ്റാൻഡിൽ മുമ്പുണ്ടായിരുന്ന റെഡിമെയ്ഡ് കടകളധികവും ഇപ്പോൾ ലോട്ടറിക്കടകളായിമാറി. യാത്രക്കാർക്കുള്ള വഴികളിലെല്ലാം ബസുകളിൽ കയറ്റിയയക്കാനുള്ള പാർസലുകൾ നിരന്നിരിക്കയാണ്.
മുകളിൽ ഷീറ്റിട്ട് കൊണ്ടുള്ള സ്റ്റാൻഡിന്‍റെ ഒരു ഭാഗത്തെ നിർമാണം കാരണം സ്ഥലം ഉപയോഗപ്പെടുത്താനാവാതെ ലക്ഷങ്ങളുടെ വരുമാനക്കമ്മിയുണ്ടാവുന്നു. തുടക്കത്തിൽ വൃത്തിക്ക് പേര് കേട്ടിരുന്ന സ്റ്റാൻഡിലെ ശൗചാലയം ദുർഗന്ധപൂരിതമാണിപ്പോൾ.
പ്രതീക്ഷ പുതിയ ബജറ്റിൽ
കേരളത്തിലെതന്നെ മികച്ച ബസ്സ്റ്റാൻഡായാണ് കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡ് പ്രവർത്തനം തുടങ്ങിയത്. രണ്ടു ഘട്ടങ്ങളിലായി പണി തീർത്ത കെട്ടിടത്തിന്‍റെ അവസാന ഘട്ടം സംസ്ഥാനത്തെ ആദ്യ വനിത മേയറായിരുന്ന ഹൈമവതി തായാട്ടിന്‍റെ കാലത്ത് 88ൽ ശിലയിട്ട് 1993ലാണ് തുറന്ന് കൊടുത്തത്. ഈ മാസം അവതരിപ്പിക്കുന്ന കോർപറേഷൻ ബജറ്റിൽ നവീകരണത്തിന് കാര്യമായ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷ.
സ്റ്റാൻഡ് നവീകരണം അടുത്ത വർഷം തുടങ്ങാനാവുമെന്നും ബജറ്റിൽ പ്രത്യേക പരിഗണന പ്രതീക്ഷിക്കുന്നതായും കോർപറേഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.