കോഴിക്കോട് നഗരത്തിലെ മൂന്നു പാലങ്ങളുടെ നവീകരണം തുടങ്ങി
text_fieldsകോഴിക്കോട്: സി.എച്ച് മേൽപാലത്തിനു പിറകെ നഗരത്തിലെ മൂന്നു പാലങ്ങളുടെ നവീകരണം കൂടി ആരംഭിച്ചു. ഫ്രാൻസിസ് റോഡ് എ.കെ.ജി മേൽപാലം, കല്ലുത്താൻ കടവിലെയും മാങ്കാവിലെയും പാലങ്ങൾ എന്നിവ നവീകരിക്കാനുള്ള നടപടിയാണ് തുടങ്ങിയത്. നവീകരണ പ്രവൃത്തികൾക്ക് മുന്നോടിയായി തൊഴിലാളികൾക്കായി സന്നാഹങ്ങൾ ഒരുക്കുന്നതും കോണികളും മറ്റും കെട്ടുന്നതും കൈവരികൾ കെട്ടുന്നതുമടക്കമുള്ള പ്രവൃത്തിയാണ് തുടങ്ങിയത്. എ.കെ.ജി മേൽപാലത്തിൽ പുഷ്പ ജങ്ഷനടുത്തുനിന്നാണ് നവീകരണം തുടങ്ങിയത്.
മൂന്നു പ്രവൃത്തികളും ഒന്നിച്ചുതീർക്കാനാണ് ശ്രമമെന്ന് കരാറുകാരായ മുംബൈ ആസ്ഥാനമായുള്ള സ്ട്രക്ചറൽ സ്പെഷാലിറ്റീസ് സോണൽ മാനേജർ അനിൽ നാരായണൻ അറിയിച്ചു. ആറു മാസത്തിനകം പണി തീർക്കും. 15 ദിവസത്തിനകം പണി പൂർണവേഗത്തിലാവും. മുകളിൽ പ്രവൃത്തി നടക്കുമ്പോൾ ഗതാഗത നിയന്ത്രണം ആവശ്യമായിവരും. 4.47 കോടി രൂപ ചെലവില്‍ സി.എച്ച് മേൽപാലം നവീകരിച്ചതിനു പുറമെ, 1986ല്‍ നിര്‍മിച്ച എ.കെ.ജി മേൽപാലത്തിന് കൂടുതല്‍ ബലക്ഷയമുണ്ടാവുന്നത് തടയാന്‍ മൂന്നരക്കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടത്തുന്നത്.
കല്ലുത്താൻകടവ് പാലം നന്നാക്കാൻ 1.18 കോടി രൂപയും മാങ്കാവ് പാലത്തിന് 1.49 കോടി രൂപയുമാണ് അനുവദിച്ചത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലേക്കുള്ള പാലം എന്ന നിലയിലും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബീച്ച് റോഡിലേക്കുള്ള വഴിയെന്ന നിലയിലുമുള്ള എ.കെ.ജി പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് അടിയന്തരമായി പാലം നവീകരിക്കുന്നത്. ധാരാളമായി ചരക്കുവാഹനങ്ങള്‍ കടന്നുപോവുന്ന പാലവുമാണിത്. മീഞ്ചന്ത ബൈപാസ് സ്ഥാപിച്ചപ്പോഴുണ്ടാക്കിയതാണ് കല്ലുത്താൻകടവിലെയും മാങ്കാവിലെയും പാലങ്ങൾ.
കല്ലുത്താൻകടവ് പാലം കനോലി കനാലിന് കുറുകെയും മാങ്കാവ് പാലം കല്ലായിപ്പുഴക്ക് മേലെയുമുള്ളതാണ്. മദ്രാസ് ഐ.ഐ.ടിയുടെയും കോഴിക്കോട് എൻ.ഐ.ടിയുടെയും സഹകരണത്തോടെ കേരള ഹൈവേ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.