നഗരത്തിൽ സ്മാർട്ട് പാർക്കിങ് രണ്ടാഴ്ചക്കകം
text_fieldsലിങ്ക് റോഡിൽ ഒരുക്കിയ സ്മാർട്ട് പാർക്കിംഗ് സൗകര്യം
കോഴിക്കോട്: നഗരത്തിൽ എത്തുന്നവർക്ക് നിശ്ചിത പാർക്കിങ് സ്ഥലം നേരത്തേതന്നെ മൊബൈൽ ആപ് വഴി ബുക്ക് ചെയ്യാവുന്ന സ്മാർട്ട് പാർക്കിങ് പദ്ധതി തുടക്കമാവുന്നു. ആദ്യഘട്ടമായി നഗരത്തിൽ 20 തെരുവുകളിൽ രണ്ടാഴ്ചക്കകം വണ്ടികൾ നിർത്തിയിടാൻ സൗകര്യം ഒരുങ്ങും. സ്ഥലം അടയാളപ്പെടുത്തലും ബോർഡ് വെക്കലും രണ്ടാഴ്ചക്കകം തീരുമെന്നാണ് പ്രതീക്ഷ. കോർപറേഷന്റെ ആഭിമുഖ്യത്തിൽ പാർക്കിങ് സൗഹൃദ കോഴിക്കോടിന്റെ ഭാഗമായി ആദ്യ സ്മാർട്ട് പാർക്കിങ് സൗകര്യം സൗത് ബീച്ചിലും ലിങ്ക് റോഡിലും പൂർത്തിയാവും.
സംസ്ഥാനത്ത് തന്നെ ഇങ്ങനെയൊരു സംവിധാനം ആദ്യമാണ്. ലിങ്ക് റോഡിൽ കുറച്ചുഭാഗംകൂടി അടയാളപ്പെടുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളിൽനിന്ന് വലിയ പിന്തുണ ലഭിക്കുന്നതായി പദ്ധതിയുടെ ചുമതലയുള്ള സിറ്റി ട്രാഫിക് എസ്.ഐ മനോജ് ബാബു പറഞ്ഞു. ബീച്ചിലും ലിങ്ക് റോഡിലുമാണ് വണ്ടി നിർത്താനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തുന്നത് പൂർത്തിയായത്. റോഡിൽ ബോർഡുകൾ വെക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങൾ, കൂടുതൽ ഫണ്ട് ഒരുക്കുക, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയവക്കുള്ള താമസവുമാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രധാന തടസ്സങ്ങളായി മാറിയത്.
32 ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ ബോർഡുകൾ വേണ്ടത്. ഒന്നിന് 5000 രൂപയോളം വരുന്ന ബോർഡുകളാണ് സ്ഥാപിക്കുന്നത്. റോഡിൽ ലൈൻ ഇടുന്നതിനുള്ള തെർമോപ്ലാസ്റ്റിക് കോമ്പൗണ്ടും ചെലവേറിയതാണ്. ബോർഡുകൾ വന്നാൽ മാത്രമേ പാർക്കിങ് കേന്ദ്രമാണെന്ന് യാത്രക്കാർക്ക് വ്യക്തത വരുത്താനാവൂ. ലിങ്ക് റോഡിൽ പാർക്കിങ്ങിനായി അടയാളപ്പെടുത്തിയ ഭാഗത്ത് പലേടത്തും ഇപ്പോൾ നേരത്തേയുണ്ടായിരുന്ന നോ പാർക്കിങ് ബോർഡുകളുണ്ട്. ഇവ എടുത്തുമാറ്റിയ ശേഷം സ്മാർട്ട് പാർക്കിങ്ങിന്റെ ബോർഡ് വെക്കണം.
കോർപറേഷൻ, സിറ്റി പൊലീസ് എന്നിവയുടെ പേരുകളുള്ള ഒരേ രീതിയിലുള്ള ബോർഡുകളാണ് തയാറാക്കിയത്. സ്മാർട്ട് പാർക്കിങ്ങിനുള്ള പുതിയ മൊബൈൽ ആപ് ബോർഡ് വെക്കൽ കഴിഞ്ഞാലുടൻ സജ്ജമാവും. പാർക്കിങ് ഒരുക്കാൻ നേരത്തേ നിശ്ചയിച്ച സ്ഥലങ്ങളിൽ ഗ്യാസ് പൈപ്പ് വരുന്ന മേഖലകളും വികസനം വരുന്ന മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് പോലുള്ള സ്ഥലങ്ങളിലും ഇപ്പോൾ സംവിധാനമൊരുക്കേണ്ടെന്നാണ് തീരുമാനം. സിറ്റി പൊലീസ് മന്നോട്ടുവെച്ച ആശയമനുസരിച്ചാണ് പദ്ധതി. നഗരത്തിലെ ഏറ്റവും രൂക്ഷമായ പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി 30 ഇടത്ത് സ്മാർട്ട് പാർക്കിങ് സൗകര്യം സജ്ജമാക്കാനായിരുന്നു തീരുമാനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.