കടപ്പുറത്ത് തെരുവ് ഭക്ഷണകേന്ദ്രം നിർമാണം തുടങ്ങി
text_fieldsകോഴിക്കോട് ബീച്ചിൽ ആരംഭിക്കുന്ന ഫുഡ് സ്ട്രീറ്റിനായുള്ള ജോലികൾ ആരംഭിച്ചപ്പോൾ
കോഴിക്കോട്: കടപ്പുറത്ത് കോർപറേഷന്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന തെരുവ് ഭക്ഷണ വിപണന കേന്ദ്രം നിർമാണം ആരംഭിച്ചു. ലൈറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കുന്നതിനായുള്ള തറ കീറുന്ന പണിയാണ് ആരംഭിച്ചത്. തുടർന്ന് 90 തെരുവ് കച്ചവടക്കാർക്ക് ബാങ്ക് സഹായത്തോടെ വായ്പ നൽകിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതി മൂന്ന് മാസത്തിനകം യാഥാർഥ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ. 2024 മേയ് 31 നകം പദ്ധതി പൂർത്തീകരിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും പൂർത്തിയാക്കാനായില്ല. ബീച്ച് ഓപൺ സ്റ്റേജിനും കോർപറേഷൻ ഓഫിസ് കെട്ടിടത്തിന് എതിർവശത്തെ കടപ്പുറത്തിനുമിടയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യം കോർപറേഷൻ വെൻഡിങ്ങ് സോൺ നടപ്പാക്കാൻ തീരുമാനിച്ചിടത്ത് പിന്നീട് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഫുഡ് സ്ട്രീറ്റ് പദ്ധതി കൂടി കൂട്ടിച്ചേർത്ത് ഒന്നിച്ച് നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
മൊത്തം ചെലവായ 4.06 കോടി രൂപയിൽ, 2.41 കോടി ദേശീയ നഗര ഉപജീവന ദൗത്യവും ഒരു കോടി ഭക്ഷ്യ സുരക്ഷ വകുപ്പുമാണ് വഹിക്കുക. നേരത്തേ ബീച്ച് സൗന്ദര്യവത്കരണത്തിനും വെൻഡിങ് മാർക്കറ്റ് നിർമാണത്തിനുമായി കോർപറേഷൻ സമർപ്പിച്ച വിശദ പദ്ധതിരേഖക്ക് (ഡി.പി.ആർ) സർക്കാറിന്റെ ഭരണാനുമതി ലഭിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന ബീച്ച് എന്ന ഘടകമാണ് പദ്ധതിക്ക് അനുമതി ലഭിക്കാൻ പ്രധാന കാരണമായത്. അവധി ദിവസങ്ങളിൽ അമ്പതിനായിരത്തിലധികം ആളുകളാണ് ബീച്ച് സന്ദർശിക്കുന്നതെന്നാണ് കണക്ക്. കൂടാതെ തദ്ദേശീയമായ വ്യത്യസ്തതരം ഭക്ഷണം ഇനങ്ങൾ ലഭിക്കുന്ന മാർക്കറ്റ് എന്നുള്ളതും കാരണമായി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ആഭിമുഖ്യത്തിൽ ക്ലീൻ സ്ട്രീറ്റ് ഹബ് പ്രാവർത്തികമാക്കാനുള്ള ഇന്ത്യയിലെ 100 നഗരങ്ങളിലൊന്നായി കോഴിക്കോടിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ തട്ടുകടകളെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ളതാണ് പദ്ധതി. ഗുണമേന്മയുള്ള ശുദ്ധമായ ഭക്ഷണം നല്കാന് മികച്ച അടിസ്ഥാന സൗകര്യം ലഭ്യമാക്കും. ജംഷഡ്പൂർ അടക്കം ദേശീയതലത്തിൽ പല നഗരങ്ങളിലും പദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.