വേങ്ങേരി ഓവർപാസ് നിർമാണം ഒച്ചുവേഗത്തിൽ; പോകും വഴികളെല്ലാം അടയുന്നു
text_fieldsവേങ്ങേരി ജങ്ഷനിൽ ഭാഗികമായി പൂർത്തിയായ മേൽപാലം
വേങ്ങേരി: ദേശീയപാതയിൽ വേങ്ങേരി ജങ്ഷനിലെ ഓവർപാസ് നിർമാണം മന്ദഗതിയിൽ. കഴിഞ്ഞ ജൂൺ 18ന് തീരുമെന്നു പ്രഖ്യാപിച്ച നിർമാണമാണ് ഇനിയൊരു മാസമെടുത്താലും തീരാത്ത വേഗതയിൽ നീങ്ങുന്നത്. വേങ്ങേരി ജങ്ഷൻ അടച്ചതുമുതൽ ബാലുശ്ശേരി -കോഴിക്കോട് ഭാഗത്തേക്ക് തണ്ണീർപന്തൽ, മാളിക്കടവ് വഴിയായിരുന്നു വലിയ വാഹനങ്ങൾ ഗതാഗതം നടത്തിയത്. വാഹനങ്ങളുടെ പെരുപ്പംമൂലം ഈ പാതയിൽ കുണ്ടും കുഴികളും രൂപപ്പെട്ടു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിനുള്ള കുഴിയെടുത്തതും ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി.
മഴപെയ്ത് റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ നാട്ടുകാർ വാഹനം തടഞ്ഞ് റോഡ് അടപ്പിച്ചു. രണ്ടാഴ്ചയോളമായി ബാലുശ്ശേരി ഭാഗത്തേക്കുള്ള വാഹനം ചെറുകുളം വഴിയും കോഴിക്കോട് ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ മൂട്ടോളി വഴിയുമാണ് പോകുന്നത്. ഇതേത്തുടർന്ന് കക്കോടി, വേങ്ങേരി ഭാഗങ്ങളിലുള്ള വിദ്യാർഥികളും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. ഇടുങ്ങിയ റോഡിലൂടെയുള്ള വാഹനപ്പെരുപ്പം ചെറുകുളം, ചെലപ്രം ഭാഗത്തും ഗതാഗതക്കുരുക്കിനിടയാക്കുകയാണ്. തണ്ണീർപന്തൽ- മാളിക്കടവ് പാതയിൽ ജപ്പാൻ കുടിവെള്ളത്തിന് കുഴിയെടുത്ത ഭാഗംമാത്രം ടാറിങ് നടത്താനുള്ള പ്രവൃത്തി ആരംഭിച്ചതിനാൽ ചെറുവാഹനങ്ങൾ കടന്നുപോകുന്നതിനും തടസ്സമാകുകയാണ്. ഈ പ്രവൃത്തി പൂർത്തിയാകുന്നതിന് രണ്ടാഴ്ചയിലേറെ വേണ്ടിവരും. 40 ലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപണികൾ നടക്കുന്നത്. റോഡ് മുഴുവനായുള്ള ടാറിങ്ങിന് ഒരു കോടി രൂപ എസ്റ്റിമേറ്റ് വെച്ചിട്ടുണ്ടെങ്കിലും പ്രവൃത്തിക്ക് മാസങ്ങൾ കാത്തിരിക്കേണ്ടിവരും.
ബാലുശ്ശേരി ഭാഗത്തേക്കുള്ള ബസുകൾ ചെറുകളും വഴി പോകുന്നുണ്ടെങ്കിലും യാത്രക്കാരെ ഈ ഭാഗങ്ങളിൽനിന്ന് കയറ്റുന്നില്ല. ഇതുമൂലം ഏറെ ദുരിതമാണ് യാത്രക്കാർ അനുഭവിക്കുന്നത്. വേങ്ങേരിയിൽ 45 മീറ്റർ നീളത്തിൽ 27.5 മീറ്റർ വീതിയിലാണ് ഓവർ പാസ് ഓവർപാസ് നിർമിക്കേണ്ടത്. 45 മീറ്റർ വീതിയിൽ 13.75 മീറ്റർ നീളത്തിൽ പാലം പ്രവൃത്തി നേരത്തേ പൂർത്തിയായിരുന്നു. കുടിവെള്ള പൈപ്പ് മാറ്റി പ്രവൃത്തിയാരംഭിക്കേണ്ടതിനാൽ താൽക്കാലികമായി രണ്ടുവരിയിൽ ഗതാഗതം തുറന്നുകൊടുക്കുന്നതിന് 13.75 മീറ്റർ നീളത്തിൽ രണ്ടാംഘട്ട കോൺക്രീറ്റ് ഒന്നരാഴ്ചമുമ്പ് പൂർത്തിയായിട്ടുണ്ട്. കോൺക്രീറ്റ് ഉറക്കുന്നതിനും അനുബന്ധ പ്രവൃത്തികൾക്കും ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് സൂചന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.