ഉദ്യോഗസ്ഥരുടെ ഇടക്കിടെയുള്ള സ്ഥലം മാറ്റം; ഭരണം നിശ്ചലമാക്കാനെന്ന് ഭരണസമിതി
text_fieldsവടകര: പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവരെ ഇടക്കിടെ സ്ഥലം മാറ്റി തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ഭരണത്തെ നിശ്ചലമാക്കാൻ സി.പി.എമ്മിന്റെ പ്രേരണയിൽ സർക്കാർ ശ്രമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ഇടതുപക്ഷം ഭരിച്ച പഞ്ചായത്ത് 2020ലെ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. ജനവിധിയിലൂടെ രൂപപ്പെട്ട ഗ്രാമ ഭരണ സംവിധാനത്തെ സങ്കുചിത രാഷ്ട്രീയ സമീപനത്തിന്റെ പ്രേരണയിലാണ് പ്രയാസപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നത്. നിലവിലെ ഭരണ സമിതി ചുമതലയേറ്റ ശേഷം 11 സെക്രട്ടറിമാരാണ് മാറി വന്നത്. ആറു പ്രാവശ്യം അസിസ്റ്റന്റ് സെക്രട്ടറിക്ക് ചുമതലയും നൽകി.
ഇത് പഞ്ചായത്തിന്റെ ദൈനംദിന ഭരണ നിർവഹണത്തെ ബാധിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ഭവന നിർമാണ പദ്ധതികളുടെ നടത്തിപ്പ് മുതൽ മാലിന്യ മുക്ത നവകേരളം വരെയുള്ള പദ്ധതികൾ ജീവനക്കാരുടെ സ്ഥലം മാറ്റം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സേവനാവകാശം നിയമമായി നിലനിൽക്കുന്നിടത്താണ് ഭരണസമിതിയെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന സമീപനം സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ, പലവിധ പ്രതിസന്ധികളുണ്ടാക്കി പഞ്ചായത്ത് ഭരണത്തെ നിശ്ചലമാക്കാനാണ് ശ്രമമെങ്കിൽ ബഹുജന പിന്തുണയോടെ ഇതിനെ ചെറുത്ത് തോൽപിക്കുമെന്നും മുന്നറിയിപ്പ് നൽകി. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് സബിത മണക്കുനി, വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. അബ്ദുറഹിമാൻ, കെ.വി. ഷഹനാസ്, മെംബർമാരായ ഡി. പ്രജീഷ്, ഇ.സി. ഹാജറ എന്നിവരും പങ്കെടുത്തു.
ഭരണ പരാജയം മറച്ചു പിടിക്കാനുള്ള യു.ഡി.എഫ് ശ്രമം അപഹാസ്യം
തിരുവള്ളൂർ : തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണ സമിതി നടത്തുന്ന പ്രചാരണം ബാലിശവും അടിസ്ഥാനരഹിതവുമാണെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
തിരുവള്ളൂരിൽ മാത്രം സെക്രട്ടറിമാരെയും മറ്റു ഉദ്യോഗസ്ഥരെയും അടിക്കടി സ്ഥലം മാറ്റുന്നുവെന്ന നിലയിലാണ് പ്രചാരണം. എന്നാൽ, കഴിഞ്ഞ നാലുവർഷത്തിനിടയിൽ സർക്കാർ അനുചിതമായി ആരെയും സ്ഥലം മാറ്റിയിട്ടില്ലെന്നും സർക്കാർ നിർദേശങ്ങളും നിയമങ്ങളുമൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന തൻപ്രമാണിത്തത്തിന്റെ ശൈലിയാണ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെന്നും എൽ.ഡി.എഫ് ആരോപിച്ചു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു പഞ്ചായത്ത് പാലിയേറ്റിവ് നഴ്സിനെ പിരിച്ചുവിടാൻ ശ്രമിച്ചതും ഹൈകോടതി നിർദേശം ഉണ്ടായിട്ടുപോലും അവരുടെ വേതനം തടഞ്ഞു വെച്ചതും.
സമീപ പഞ്ചായത്തുകളിലൊക്കെ ലൈഫ് ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി ഫണ്ട് ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടെന്നിരിക്കെ തിരുവള്ളൂരിൽ മാത്രം ലൈഫ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നത് യു.ഡി.എഫിന്റ ഭരണ പരാജയമാണ്. സാധാരണ ഗതിയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകാറുള്ള സ്ഥലം മാറ്റം മാത്രമേ തിരുവള്ളൂരിലും നടന്നിട്ടുള്ളൂവെന്നും യു.ഡി.എഫ് ഭരണ നേതൃത്വത്തിന്റെ ധിക്കാരപരമായ നിലപാട് മൂലം തിരുവള്ളൂരിൽ ജോലി ചെയ്ത ഉദ്യോഗസ്ഥർ സ്ഥലംമാറ്റം കിട്ടാൻ ശ്രമിക്കുകയാണെന്നും എൽ.ഡി.എഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.