ഐശ്വര്യയാത്രക്ക് ജില്ലയിൽ ആവേശ സമാപനം; കടപ്പുറത്തെത്തിയത് ആയിരങ്ങൾ
text_fieldsഐശ്വര്യ കേരളയാത്രക്ക് കോഴിക്കോട് ബീച്ചിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകർ
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ജില്ലയിലെ പര്യടനത്തിന് ആവേശകരമായ സമാപനം. വ്യാഴാഴ്ച രാവിലെ പേരാമ്പ്രയിൽ തുടങ്ങിയ യാത്ര തൊട്ടിൽപാലത്തും തിരുവള്ളൂരിലും വടകരയിലും കൊയിലാണ്ടിയിലും സ്വീകരണം ഏറ്റുവാങ്ങിയാണ് കോഴിക്കോട് ബീച്ചിൽ ജില്ലയിലെ പര്യടനം അവസാനിപ്പിച്ചത്. രാത്രി 8.15 നാണ് ചെന്നിത്തലയും ജാഥാംഗങ്ങളും കടപ്പുറത്തെ വേദിയിലെത്തിയത്.
ബാലുശ്ശേരി, എലത്തൂർ, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, സൗത്ത്, ബേപ്പൂർ നിയോജക മണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ ബീച്ചിലെത്തിയിരുന്നു. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടാകുന്ന വിജയത്തിെൻറ സൂചനയാണ് ഐശ്വര്യ കേരള യാത്രയുടെ കുതിപ്പെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും ഒരേതരത്തിലാണ് സംസാരിക്കുന്നത്. അധികാരത്തിനുവേണ്ടിയുള്ള വർഗീയ മുതലെടുപ്പ് ഭാവിയിൽ നാടിന് ദോഷമാകുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക പി.സി.സി പ്രസിഡൻറ് ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായിരുന്നു.
നാലു വോട്ടിനുവേണ്ടി സി.പി.എം വർഗീയത പറയുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല വിഷയം ജനങ്ങൾ മറന്നിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കാൾ കാലാവസ്ഥ മാറിയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷത വഹിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ, പി.ജെ. ജോസഫ്, കെ.പി.എ. മജീദ്, ജി.ദേവരാജൻ, വി.ഡി സതീശൻ, എം.കെ. രാഘവൻ എം.പി, യു.ടി. ഖാദർ, ലതിക സുഭാഷ്, ടി. സിദ്ദീഖ്, കെ.എം. അഭിജിത്ത് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.