എ.ടി.എം കൗണ്ടർ കവർച്ച; മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ
text_fieldsഎ.ടി.എം തട്ടിപ്പിലെ മുഖ്യപ്രതി സുഗീത് വർമയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു
വടകര: എ.ടി.എം കൗണ്ടറിലൂടെ നിരവധി പേരുടെ പണം കവർന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഡൽഹി മജ്ബൂർ സ്വദേശി ദുർഗ സ്ട്രീറ്റിലെ സുഗീത് വർമയെയാണ് (41) ഡൽഹി പൊലീസിെൻറ സഹായത്തോടെ വടകരയിൽനിന്നുപോയ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വില്യാപ്പള്ളി കടമേരി സ്വദേശി പടിഞ്ഞാറെ കണ്ടിയിൽ ജുബൈർ (33), കുറ്റ്യാടി കായക്കൊടി മടത്തുംകുനി എം.കെ. ഷിബിൻ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതര സംസ്ഥാനക്കാരായ മൂന്നുപേരാണ് എ.ടി.എം തട്ടിപ്പിലെ മുഖ്യ പ്രതികൾ. മറ്റു രണ്ടുപേരെ കണ്ടെത്തുന്നതിനായി വടകരയിൽനിന്നുള്ള പ്രത്യേക പൊലീസ് സംഘം ഡൽഹിയിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സൈബർ സെല്ലിെൻറ സഹായത്തോടെ പ്രതികളുടെ ടവർ ലൊക്കേഷൻ കണ്ടെത്തിയ ശേഷമാണ് സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടത്. വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ പഞ്ചാബ് നാഷനൽ ബാങ്കിെൻറ എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചവർക്കാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ മാർച്ച് 23 മുതൽ 30ഓളം പേരിൽനിന്ന് ആറുലക്ഷം രൂപയാണ് എ.ടി.എം വഴി നഷ്ടപ്പെട്ടത്. മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പലരും പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. എ.ടി.എമ്മിൽ സ്കിമ്മറും കാമറയും സ്ഥാപിച്ച് എ.ടി.എം കാർഡിെൻറ ബാർ കോഡും പിൻ നമ്പറും ചോർത്തിയെടുത്താണ് സംഘം തട്ടിപ്പ് നടത്തിയത്. വടകരയിൽ എത്തിച്ച പ്രതിയെ പഞ്ചാബ് നാഷനൽ ബാങ്കിെൻറ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ എ.ടി.എം കൗണ്ടറിൽ എത്തിച്ച് തെളിവെടുത്തു.
എസ്.ഐ പി.കെ. സതീഷ്, എ.എസ്.ഐ പി. രാജേഷ്, എസ്.സി.പി.ഒ ഐ.കെ. ഷിനു, കെ.കെ. സിജേഷ്, പി.കെ. റിഥേഷ്, സി.പി.ഒമാരായ പി. പ്രദീപ് കുമാർ, പി.വി. ഷിനിൽ എന്നിവരാണ് ഡൽഹിയിൽനിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.