സ്ഫോടനത്തിൽ ബി.ജെ.പി പ്രവർത്തകന് പരിക്കേറ്റ സംഭവം; വിദഗ്ധ സംഘം പരിശോധന നടത്തി
text_fieldsഓർക്കാട്ടേരി കൈപ്രത്ത് ബസ് സ്റ്റോപ്പിനടുത്ത് സ്ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു
വടകര: സ്ഫോടനത്തിൽ ബി.ജെ.പി പ്രവർത്തകന് പരിക്കേറ്റ സംഭവത്തിൽ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി. ഓർക്കാട്ടേരി കൈപ്രത്ത് ബസ് സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സ്ഫോടനം നടന്നത്. പുളിയുള്ളതിൽ പ്രവീണിനാണ് (39) പരിക്കേറ്റത്.
വലതു കൈപ്പത്തി തകർന്ന ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബോംബ് സ്ക്വാഡ് ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്ഥലത്തുനിന്ന് പൊട്ടാതെ കിടന്ന പടക്കം കണ്ടെത്തി. സംഭവത്തിൽ അശ്രദ്ധമായി സ്ഫോടക വസ്തു കൈകാര്യം ചെയ്തതിന് എടച്ചേരി പൊലീസ് കേസെടുത്തു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനാൽ ഇയാളുടെ മൊഴി എടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന് പിന്നാലെയാണ് സംഭവം. പടക്കം കൈയിൽ നിന്ന് പൊട്ടിയതാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.